ബെംഗളൂരുവിന്‍റെ മുഖംമാറ്റാനുള്ള നടപടികള്‍ ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. പ്രതിഷേധങ്ങള്‍ക്കിടയിലും ഫുട്പാത്തുകളില്‍നിന്ന് കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. ബെംഗളൂരു വികസന വകുപ്പ് മന്ത്രി നേരിട്ടെത്തിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ വിലയിരുത്തുന്നത്.
ഫുട്പാത്തുകള്‍ കാല്‍നട യാത്രക്കാര്‍ക്കുള്ളതാണെന്നും ഒരിഞ്ച് പോലും കയ്യേറ്റം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് പ്രാവര്‍ത്തികമാവുന്നത്. നഗരത്തിന്‍റെ പ്രധാന റോഡുകളില്‍ വ്യാപക ഒഴിപ്പിക്കല്‍ നടപടികളാണ് തുടരുന്നത്
കൃഷ്ണ ബൈരേ ഗൗഡ അധികാരമേറ്റെടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു ഒഴിപ്പിക്കല്‍ നടപടി. എന്നാല്‍ പ്രതിഷേധങ്ങള്‍ ഭയന്ന് ഉദ്യോഗസ്ഥര്‍ മടിച്ച് നിന്നതോടെ മന്ത്രി നേരിട്ടെത്തി ഒഴിപ്പിക്കല്‍ നടപടി തുടര്‍ന്നു.
അതേസമയം നടപടിക്കെതിരെ പ്രതിഷേധവുമായി തെരുവ് കച്ചവടക്കാരും രംഗത്തുണ്ട്. വർഷങ്ങളായി ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന സ്ഥലങ്ങളിൽ നിന്ന് ഒഴിയേണ്ടി വരുന്നത് കുടുംബങ്ങളുടെ വരുമാനം തന്നെ പ്രതിസന്ധിയിലാകുമെന്നാണ് ഇവരുടെ വാദം. നഗരവാസികൾക്ക് ആശ്വാസവും വ്യാപാരികൾക്ക് ആശങ്കയും ഉണ്ടാക്കുന്ന ഒഴിപ്പിക്കല്‍ നടപടി വികസനവും ജീവിതോപാധിയും തമ്മിലുള്ള പുതിയ ചർച്ചയ്ക്കും വഴിവെക്കുകയാണ്.കൂടാതെ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് ബദൽ സംവിധാനങ്ങൾ സര്‍ക്കാര്‍ ഒരുക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.