ബെംഗളൂരു കാപ്ജെമനി ഐ.ടി കമ്പനി ക്യാംപസിലെ ഡേ കെയറില്‍ കുരുന്നുകള്‍ നേരിട്ട ക്രൂരത പുറലോകം അറിഞ്ഞതോടെ ഡേ കെയറുകളിലെ സുരക്ഷയും പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാവുകയാണ്. രാവിലെ ഓഫീസിലേക്ക് പോകുന്ന ലക്ഷക്കണക്കിന് മാതാപിതാക്കൾക്ക് ഡേ കെയർ സെന്‍ററുകള്‍ ഒരു സൗകര്യം മാത്രമല്ല, വിശ്വാസത്തിന്‍റെ മറ്റൊരു ഇടം കൂടിയാണ്. ജോലിത്തിരക്കുകൾക്കിടയിൽ സ്വന്തം കുഞ്ഞുങ്ങളെ സുരക്ഷിത കൈകളിൽ ഏൽപ്പിച്ചെന്ന ആശ്വാസമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. എന്നാൽ ബെംഗളൂരുവിലെ സംഭവം ആ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുകയാണ്.
കരയുന്ന കുഞ്ഞുങ്ങളെ വാഷിങ് മെഷീനിനുള്ളിൽ ഇരുത്തുക, ശുചിമുറിക്കുള്ളിൽ പൂട്ടിയിടുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ അഞ്ച് ആയമാര്‍ക്കെതിരര കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ദേശീയ ബാലാവകാശ കമ്മിഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
ഇതാദ്യമായല്ല ആശങ്ക
ബെംഗളൂരുവിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഡേ കെയർ പരാതികൾ മുന്‍പും ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ കേസ് രാജ്യവ്യാപക ചർച്ചയായത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെയും ആരോപണങ്ങളുടെ ഗൗരവത്തിന്‍റെയും പേരിലാണ്. വർഷങ്ങളായി മാതാപിതാക്കൾ ഉന്നയിച്ചിരുന്ന ഒരു പ്രധാന ചോദ്യമാണ് വീണ്ടും ഉയരുന്നത് - ഡേകെയറുകളെ ആരാണ് നിരീക്ഷിക്കുന്നത്?
ഐടി നഗരമായ ബെംഗളൂരുവിൽ അമ്മയും അച്ഛനും ജോലി ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് സ്വകാര്യ ഡേ കെയർ കേന്ദ്രങ്ങളും വ്യാപകമായി വളർന്നു. എന്നാൽ ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പശ്ചാത്തല പരിശോധന, പരിശീലനം, നിരീക്ഷണ സംവിധാനം എന്നിവ എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യം വീണ്ടും ശക്തമാവുകയാണ്.
സിസിടിവി ഉണ്ടെങ്കിലും സുരക്ഷ എവിടെ?
ഈ കേസിലെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം ഡേ കെയറിനുള്ളിൽ സിസിടിവി ഉണ്ടായിരുന്നുവെന്നതാണ്. ക്യാമറകൾ ഉണ്ടായിട്ടും ആരോപിക്കപ്പെടുന്ന സംഭവങ്ങൾ നടന്നുവെന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇത് സാങ്കേതിക സംവിധാനങ്ങൾ മാത്രം മതിയാകില്ലെന്നും, അവ ഫലപ്രദമായി നിരീക്ഷിക്കപ്പെടുകയും പരിശോധനയ്ക്ക് വിധേയമാക്കപ്പെടുകയും വേണമെന്നുമുള്ള സൂചനയാണ്. സിസിടിവി സ്ഥാപിക്കൽ മാത്രമല്ല, ദൃശ്യങ്ങൾ കൃത്യമായി പരിശോധിക്കുന്ന സംവിധാനവും അത്രതന്നെ പ്രധാനമാണ്. പലപ്പോഴും ക്യാമറകൾ വെറും സാന്നിധ്യമായി മാത്രമാണ് മാറുന്നത്.
കോർപ്പറേറ്റ് ഡേ കെയറുകളുടെ വിശ്വാസ പ്രതിസന്ധി
ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി പ്രവർത്തിക്കുന്ന ഡേ കെയർ കേന്ദ്രങ്ങൾ സാധാരണയായി സുരക്ഷിതമെന്നാണ് ധാരണ. എന്നാൽ ഇപ്പോഴത്തെ സംഭവം ആ വിശ്വാസത്തെയും ബാധിച്ചിരിക്കുകയാണ്. കുഞ്ഞുങ്ങളെ സ്ഥാപനത്തിനുള്ളിൽ തന്നെ സുരക്ഷിതമായി സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. ആ പ്രതീക്ഷയ്ക്കേറ്റ ആഘാതമാണ് ഈ കേസ്.
വീണ്ടും ഉയരുന്ന വലിയ ചോദ്യം
ഇന്ത്യയിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾ ദിവസവും ആശ്രയിക്കുന്ന ഡേകെയർ സംവിധാനത്തിന്‍റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചർച്ച കൂടിയാണ് ബെംഗളൂരുവിലെ സംഭവം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും കർശനമായി നടപ്പാക്കുന്നുണ്ടോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രയിൽ മാതാപിതാക്കൾ ഓരോ ദിവസവും കൈമാറുന്ന വിശ്വാസത്തിന്‍റെ സുരക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പായി അത് മാറുകയാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണം ഒരു സേവനമല്ല, സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിക്കുന്ന സംഭവമായി ഈ കേസ് രേഖപ്പെടുത്തപ്പെടും.