ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഒന്നര വയസ്സുള്ള ആൺകുട്ടിയെ 34 സെക്കൻഡിൽ 8 തവണ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി. കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവാവാണ് ക്രൂര കൃത്യത്തിന് പിന്നിൽ. തങ്ങളുടെ ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലയ്ക്ക് കാരണം. കുട്ടിയുടെ അമ്മ ബന്ധു വീട്ടിലേക്ക് പോയ സമയത്താണ് കൊലപാതകം നടക്കുന്നത്. പ്രതി കുട്ടിയെ വിജനമായ ഇടത്തേക്ക് കൊണ്ടുപോകുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കേസിൽ പ്രതിയായ വിരാജും കുട്ടിയുടെ അമ്മ രതിയുമായി പ്രണയത്തിലായിരുന്നു. അയാൾ രതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രതി തന്റെ അമ്മായിയുടെ വീട്ടിലാണെന്ന് മനസിലാക്കിയ വിരാജ് വെള്ളിയാഴ്ച അവിടെ എത്തി കുട്ടിയുമായി പുറത്തേക്ക് പോവുകയായിരുന്നു. ശേഷം റോഡിൽ വെച്ച് കുഞ്ഞിനെ കാലിൽ പിടിച്ച് നിലത്തേക്കെറിയുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
തുടർന്ന്, ബന്ധുക്കൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.