ബലിപെരുന്നാള്‍ അടുക്കുകയാണ്. രാജ്യത്തുടനീളം ഇസ്‍ലാം മതവിശ്വാസികള്‍ ബലിപെരുന്നാളിന് അനുബന്ധിച്ച് മൃഗങ്ങളെ അറക്കുന്ന ആചാരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ മഹാരാഷ്ട്ര താനെയില്‍ നടക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന്‍റെയും ഇതിനോടനുബന്ധിച്ച് നടക്കുന്ന നാടകീയമായ സംഭവങ്ങളും വാര്‍ത്തയാവുകയാണ്. അറക്കാനുള്ള ആടുകളെ കെട്ടാനായി ഷെഡ് ഒരുക്കിയതോടെയാണ് തര്‍ക്കങ്ങള്‍ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.
താനെ മിരാ റോഡില്‍ ഷെഡ് കെട്ടുന്നതിനിടെ ബജ്‍രംഗ് ദള്‍ പ്രവര്‍ത്തകരും വിശ്വഹിന്ദു പരീക്ഷത്ത് പ്രവര്‍ത്തകരും ഷെഡ് കെട്ടരുതെന്ന ആവശ്യവുമായി രംഗത്തുവന്നു. ഇവര്‍ ഇവിടെ പ്രതിഷേധവും തുടര്‍ന്നു. പ്രതിഷേധം തുടരുന്നതിനിടെ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഒരാള്‍ കടന്നുവന്നു. തുടര്‍ന്ന് വിശ്വഹിന്ദ് പരീക്ഷത് നേതാവും പ്രതിഷേധത്തിന്‍റെ നേതാവുമായ നാഗ്‍നാഥ് കാംപ്ലെ എവിടെയെന്ന് ചോദിച്ചു. എന്നാല്‍ തിരിച്ച് ആരാണ് എന്ന് ചോദ്യമുന്നയിച്ചതോടെ ഇയാള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കത്തിവീശുകയായിരുന്നു. നിരവധി പ്രതിഷേധക്കാര്‍ക്ക് കത്തി തട്ടി പരുക്ക് പറ്റി. പൊലീസ് കേസെടുക്കുകയും ചെയ്തു.
ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ പ്രദേശത്ത് തടിച്ചുകൂടി ഹനുമാന്‍ ചാലിസയും പ്രകോപന മുദ്രാവാക്യങ്ങളും വിളിക്കാന്‍ തുടങ്ങി. പൊലീസും സ്ഥലത്തെത്തി. ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ ഒരു പന്നിയെ കൊണ്ടുവന്ന് പ്രദേശത്ത് തുറന്നുവിടാന്‍ ശ്രമിച്ചു. വരാഹപൂജയെന്ന പേരിലാണ് പന്നിയെ കൊണ്ടുവന്നത്. മുസ്‍ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് വ്യക്തമായതോടെ പൊലീസിന് പന്നിയെ തട്ടിപ്പറിച്ച് ഓടുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.
നിലവില്‍ വിഷയം സംസ്ഥാനത്താകമാനം ചര്‍ച്ചയാണ്. കൂടുതല്‍ പ്രതിഷേധമുണ്ടാകാതിരിക്കാന്‍ പൊതുസ്ഥലത്ത് ആടിനെ അറക്കുന്നത് നിരോധിച്ച് നിയമമിറക്കാന്‍ വരെ തീരുമാനിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.