Image: X
കാമുകനോട് സംസാരിച്ചതിന്റെ പേരില്‍ 19കാരിയായ മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. അലിഗഢിലാണ് സംഭവം. അര്‍ധ ബോധാവസ്ഥയിലായ മകളെ ബൈക്കിനു പിന്നില്‍ കെട്ടിയിട്ട് പാടത്തെത്തിച്ചാണ് കൊലപ്പെടുത്തിയത്. അഞ്ചടി ആഴമുള്ള കുഴിയെടുത്ത് മൃതദേഹം സംസ്കരിച്ച ശേഷം മകളെ കാണാനില്ലെന്ന് പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഖൈര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച്ചയാണ് അതിദാരുണമായ ദുരഭിമാനക്കൊല നടന്നത്. മകള്‍ ശിവാനിയെ കൊലപ്പെടുത്തിയത് പിതാവ് പുരന്‍സിങ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തോളമായി അയല്‍വാസിയായ യുവാവുമായി മകള്‍ പ്രണയത്തിലായിരുന്നുവെന്നും കുടുംബത്തെ അനുസരിക്കാതെ ബന്ധം തുടര്‍ന്നതിനാല്‍ കൊലപ്പെടുത്തിയെന്നും പുരന്‍സിങ് സമ്മതിച്ചതിനു പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.
മകളെ കാണാനില്ലെന്ന് പറഞ്ഞഭിനയിച്ച പുരന്‍സിങ്ങിന്റെ നീക്കത്തില്‍ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ചോദ്യംചെയ്തതോടെ മകളെ കുഴിച്ചിട്ട സ്ഥലം ഉള്‍പ്പടെ കാണിച്ചുനല്‍കി. ചൊവ്വാഴ്ച രാത്രി പാടത്തെത്തിയ പോലീസ് സംഘം നാട്ടുകാരുടെ സാന്നിധ്യത്തിൽ ശിവാനിയുടെ മൃതദേഹം പുറത്തെടുത്തു. പിന്നാലെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഭര്‍ത്താവിനെതിരെ ശിവാനിയുടെ അമ്മയും പരാതി നല്‍കി.
സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് റൂറല്‍ എസ്പി മനീഷ് കുമാർ മിശ്ര പറഞ്ഞു.