Image Credit: x.com/Pramod_Ware
10 ലക്ഷം മുടക്കി നീറ്റ് ചോദ്യപേപ്പര്‍ വാങ്ങിയ വിദ്യാര്‍ഥിക്കും പരീക്ഷ വിജയിക്കാനായില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ അറസ്റ്റിലായ ദിനേശ് ബിവാലിന്‍റെ മകന്‍ റിഷി ബാവാലിന് 720 തില്‍ 107 മാര്‍ക്ക് മാത്രമാണ് നേടാനായത്. ദിനേശ് 10 ലക്ഷം മുടക്കി ചോദ്യപേപ്പര്‍ വാങ്ങിയിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു. റിഷിക്കു വേണ്ടി ചോദ്യപേപ്പര്‍ വാങ്ങിയത് താനാണെന്ന് ചോദ്യം ചെയ്യലിൽ ദിനേശ് സമ്മതിച്ചു. മകൻ റിഷി ബിവലിനായി സിബിഐ തിരച്ചില്‍ തുടരുകയാണ്. ഇയാള്‍ രാജസ്ഥാനിലെ പ്രാദേശിക യുവമോര്‍ച്ച നേതാവാണ്. ദിനേശും രാജസ്ഥാനിലെ മന്ത്രിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ബോർഡ് പരീക്ഷകളിലും റിഷിയുടെ പ്രകടനം മോശമായിരുന്നു. ഏകദേശം 44 ശതമാനം മാർക്കോടെയാണ് റിഷി പത്താം ക്ലാസ് വിജയിച്ചത്. 2026 ലെ പ്ലസ്ടു പരീക്ഷയില്‍ 50.80 ശതമാനം മാര്‍ക്കോടെയാണ് റിഷി പാസായത്. റിഷി ഗ്രേസ് മാർക്കോടെയാണ് പ്ലസ്ടു പരീക്ഷ പാസായതെന്നും സിബിഐ കണ്ടെത്തി. 500 ൽ 254 മാർക്കാണ് റിഷി നേടിയത്. ഹിന്ദിയിൽ 32, ഇംഗ്ലീഷിൽ 51, ഫിസിക്സിൽ 51, കെമിസ്ട്രിയിൽ 58, ബയോളജിയിൽ 62 എന്നിങ്ങനെയാണ് അദ്ദേഹത്തിന് ലഭിച്ച സ്കോറുകൾ.
ചോദ്യപേപ്പര്‍ വിതരണം ചെയ്തതും ആശയവിനിമയം നടത്തിയതും സിക്കാറിലെ ഫ്ലാറ്റിലാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യപേപ്പറുകള്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ചുകൊടുക്കുന്ന കൊറിയർമാരായി ചിലര്‍ പ്രവർത്തിച്ചിരുന്നു. ദിനേശ് ബിവാലും ചില കുടുംബാംഗങ്ങളും ഇതില്‍ പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. 2025 ല്‍ കുടുംബത്തിലെ അഞ്ചു കുട്ടികള്‍ നീറ്റ് പരീക്ഷ വിജയിച്ചതായി ദിനേശ് സോഷ്യല്‍ മീഡിയ പോസ്റ്റിട്ടിരുന്നു. ഈ പരീക്ഷകളിലും എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്.