കര്‍ണാടക പൊലീസിന് നാണക്കേടായി ഡിജിപിയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്. ഓഫീസ് മുറിയില്‍ യുവതിക്കള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. നിലവില്‍ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റിന്‍റെ ചുമതല വഹിക്കുന്ന ഡിജിപി ആര്‍. രാമചന്ദ്ര റാവുവാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. യൂണിഫോമില്‍ യുവതികളെ ചുംബിക്കുന്നതും കെട്ടിപിടിക്കുന്നതുമാണ് ദൃശ്യങ്ങള്‍.
ഓഫീസ് സമയത്ത് ക്യാബിനിലെത്തിയ യുവതികളും ഡിജിപിയും തമ്മിലുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഓഫീസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിത്. വിവിധ സമയങ്ങളില്‍ ഓഫീസിലെത്തിയ ഒന്നിലധികം സ്ത്രീകളുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവിധ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൃശ്യമാണ് പ്രചരിക്കുന്നത്.
വിഡിയോ വൈറലായതിന് പിന്നാലെ രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ വീട്ടിലെത്തിയെങ്കിലും ഡിജിപിയെ കാണാന്‍ ആഭ്യന്തര മന്ത്രി കൂട്ടാക്കിയില്ല. വിഡിയോ കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേത്തിന്‍റെ വാദം. ഞെട്ടിപ്പോയിയെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നല്‍കുമെന്നും രാമചന്ദ്ര റാവു പറഞ്ഞു. ഉന്നത തസ്തികയിലിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടാകാന്‍ പാടില്ലാത്തതെന്നു പറഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു.
1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനാണ് രാമചന്ദ്ര റാവു. കഴിഞ്ഞ വര്‍ഷം രാമചന്ദ്ര ബാബുവിന്‍റെ വളര്‍ത്തു മകള്‍ രന്യ റാവുവിനെ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചതിന് രാമചന്ദ്രറാവുവിനെ സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയിലയച്ചിരുന്നു.അടുത്തിടെ സര്‍വീസില്‍ തിരിച്ചെത്തിയ റാവു മേയില്‍ വിരമിക്കാനിരിക്കെയാണു അശ്ലീലക്കേസില്‍പെട്ടത്.