Image: X
ബെംഗളൂരു വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ഇന്‍ഡിഗോ വിമാനത്തിലേക്ക് ടെമ്പോ ട്രാവലര്‍ ഇടിച്ചു കയറി. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. നിസാര പരുക്കുകളോടെ വാഹനത്തിന്‍റെ ഡ്രൈവര്‍ രക്ഷപ്പെട്ടു. ഡ്രൈവറിന്‍റെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഏപ്രില്‍ 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടുകൂടിയാണ് സംഭവം. പുറത്തുനിന്നുള്ള ഗ്രൗണ്ട് ഹാന്‍ഡിലിങ് ഏജന്‍സിയുടെ വാഹനമാണ് നിര്‍ത്തിയിട്ടിരുന്ന വിമാനവുമായി കൂട്ടയിടിച്ചത്. ആകാശ് എയറിന്റെ ജീവനക്കാരെ കൊണ്ടുപോകുന്നതാണ് വാഹനം. വിമാനത്തിന്‍റെ മുന്‍ഭാഗത്തുകൂടി ക്രോസ് ചെയ്ത വാഹനത്തിന്‍റെ മുകള്‍ഭാഗം വിമാനത്തിന്‍റെ അണ്ടര്‍കാരിയേജില്‍ ഇടിക്കുകയായിരുന്നു. ഗ്രൗണ്ട് ഹാന്‍ഡിലിങ് ജീവനക്കാരെ ഇറക്കിയശേഷം മടങ്ങുന്നതിനിടെയാണ് അപകടം.
ഡ്രൈവര്‍ക്കൊഴികെ മറ്റാര്‍ക്കും പരിക്കില്ലെന്ന് വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അപകടമുണ്ടായ ഉടനെ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച് ആവശ്യമായ നടപടികള്‍ എടുത്തതായും യാത്രക്കാരുടെയും എയർലൈനുകളുടേയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള വക്താവ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികൾക്കായി ആൽഫ പാർക്കിങ് ബേ 71 ൽ പാർക്ക് ചെയ്തിരുന്ന വിമാനത്തിലാണ് ടെമ്പോ ട്രാവലര്‍ ഇടിച്ചതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. അപകടത്തില്‍ വാഹനത്തിന്റെ മുകൾ ഭാഗം തകർന്നിട്ടുണ്ട്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ടെമ്പോ ട്രാവലറിന്റെ മുകള്‍ ഭാഗത്തിനും ഡ്രൈവറുടെ ക്യാബിനിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, വിൻഡ്‌സ്ക്രീനും തകർന്നിട്ടുണ്ട്.