nail-buldhana

TOPICS COVERED

കൂട്ടക്കഷണ്ടിക്കു പിന്നാലെ കൂട്ടമായി നഖംകൊഴിഞ്ഞ് മഹാരാഷ്ട്രയിലെ ബുല്‍ധാനയിലെ ഗ്രാമവാസികള്‍. ബുല്‍ധാനയിലെ ഷെഗോനയിലാണ് സംഭവം. കഴിഞ്ഞ ഡിസംബര്‍, ജനുവരി സമയത്താണ് ഇതേ മേഖലയിലെ ഗ്രാമവാസികള്‍ക്കിടയില്‍ കൂട്ടക്കഷണ്ടി പ്രത്യക്ഷപ്പെട്ടത്. സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ തലമുടി അതിഭീകരമായി കൊഴിഞ്ഞു പോകുന്ന അവസ്ഥയായിരുന്നു നേരത്തെ. പിന്നാലെയാണ് പുതിയ സംഭവം.

നാലു പഞ്ചായത്തുകളിലെ ഗ്രാമവാസികളിലാണ് ഇപ്പോള്‍ പ്രത്യേക രോഗാവസ്ഥ കണ്ടെത്തിയത്. പിടിഐ റിപ്പോര്‍ട്ട് പ്രകാരം മുപ്പതോളം പേരിലാണ് നഖം കൊഴിഞ്ഞുപോകുന്ന അവസ്ഥ കണ്ടെത്തിയിരിക്കുന്നത്. രക്തത്തില്‍ സെലീനിയത്തിന്റെ അളവ് കൂടുമ്പോഴുള്ള അവസ്ഥയാവാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. റേഷന്‍കടകള്‍ വഴി വിതരണം ചെയ്ത ഗോതമ്പിലെ വലിയ തോതിലുള്ള സെലീനിയത്തിന്റെ അളവാണ് മുടികൊഴിച്ചിലിനു കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല.

നഖങ്ങള്‍ ആദ്യം വെളുത്ത നിറമായും പിന്നാലെ കറുപ്പ് കലര്‍ന്നും കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഗ്രാമവാസികളില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിദഗ്ധ പരിശോധന നടത്തിവരികയാണ്. കടുത്ത മുടികൊഴിച്ചില്‍ അനുഭവപ്പെട്ടവരില്‍ തന്നെയാണ് പുതിയ അവസ്ഥയും വന്നിരിക്കുന്നത്. സെലീനിയത്തിന്റെ അളവ് കൂടിയാല്‍ അത് തലമുടിയും നഖവും സംരക്ഷിക്കുന്ന കെരാറ്റിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയും ഇതുപോലുള്ള പല രോഗാവസ്ഥയിലേക്ക് മാറുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. 

ENGLISH SUMMARY:

After the mass hair loss incident, villagers in Buldhana, Maharashtra are now experiencing a new concern — mass nail shedding. The incident has been reported from Shegaon in Buldhana. It was during last December and January that villagers in this same region experienced mysterious mass hair loss. The earlier condition saw even women losing hair in a terrifying manner. Now, this new phenomenon has emerged.