
പ്രതീകാത്മക ചിത്രം
ഉത്തർപ്രദേശിലെ മീററ്റിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് യാത്രക്കാരായ നാലുപേർ വെന്തുമരിച്ചു. ഡൽഹിയിൽ നിന്ന് വരികയായിരുന്ന കാറാണ് രാത്രി ഒൻപത് മണിയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ല. ഓടുന്നതിനിടെ കാറിന് തീപിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സിഎൻജി കിറ്റ് ഘടിപ്പിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് എസ്പി കമലേഷ് ബഹദൂർ പറഞ്ഞു. അതേസമയം തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. മരിച്ചവരെ തിരിച്ചറിയാനും അവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനും ശ്രമം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.
അതേസമയം, ഉത്തരേന്ത്യയിൽ നടന്ന മറ്റൊരു അപകടത്തിൽ പതിമൂന്ന് പേർ മരിച്ചു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ പിപ്ലോഡിയിൽ ട്രാക്ടർ ട്രോളി മറിഞ്ഞായിരുന്നു അപകടം. മരിച്ചവരിൽ നാലുപേർ കുട്ടികളാണ്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. രാത്രി 8 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരിൽ 13 പേരെ ജില്ലാ ആശുപത്രിയിലും രണ്ടുപേരെ ഭോപ്പാലിലെ ആശുപത്രിയിലേക്കും മാറ്റിയതായി രാജ്ഗഡ് ജില്ലാ കലക്ടർ ഹർഷ് ദീക്ഷിത് വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാനിലെ മോത്തിപ്പുര ഗ്രാമത്തിൽ നിന്നുള്ള വിവാഹ സംഘമാണ് അപകടത്തിൽപ്പെട്ടത്.