സ്വന്തം ഗ്രാമത്തിന് വേണ്ടി പ്രവർത്തിക്കാൻ തന്നെ പ്രേരിപ്പിച്ചത് ഷാറൂഖ് ഖാൻ ചിത്രം 'സ്വദേശാ'ണെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകനായ അഭിജീത്ത് ദിപ്കെ. അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തിയ ദിപ്കെ, മഹാരാഷ്ട്രയിലെ ഹിംഗോളിയിലെ തന്റെ സ്വന്തം നാടിനായി സേവനം ചെയ്യാനുള്ള അവസരം ലഭിച്ചതിൽ സന്തോഷം പങ്കുവെച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ, ഷാറൂഖ് ഖാൻ അഭിനയിച്ച സ്വദേശ് എന്ന ചിത്രം തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം അഭിജീത്ത് പങ്കുവെച്ചു. 'സ്വദേശ്' കണ്ടു വളർന്നതാണെന്നും ആ സിനിമ നൂറിലധികം തവണ കണ്ടിട്ടുണ്ടെന്നും ദിപ്കെ പങ്കുവെച്ചു. ചിത്രത്തിൽ നായകൻ മോഹൻ, അമേരിക്കയിൽ നിന്ന് തന്റെ നാട്ടിലേക്ക് എത്തുന്നതും അവിടെ റെയിൽവേ സ്റ്റേഷനിൽ, സ്‌കൂളിൽ പോകേണ്ട പ്രായത്തിൽ ഒരു കുട്ടി വെള്ളം വിൽക്കുന്നത് കാണുന്നതുമായ രംഗം തന്നെ ഏറെ സ്വാധീനിച്ചിരുന്നു. ആ രംഗം കാണുമ്പോഴെല്ലാം താൻ കരഞ്ഞു.
ചിത്രത്തിലെ നായകൻ ചരൺപൂർ ഗ്രാമത്തിന് വേണ്ടി ചെയ്തതുപോലെ എന്നെങ്കിലും സ്വന്തം ഗ്രാമത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അന്ന് മനസിൽ ആഗ്രഹിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ നിന്ന് തിരികെ എത്തി സ്വന്തം ഗ്രാമത്തിന് വേണ്ടി സമാനമായ രീതിയിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ദിപ്കെ കുറിച്ചു. ജീവിതം ചിലപ്പോഴൊക്കെ പൂർണതയിലെത്തുമെന്നും ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും എന്നും നന്ദിയുള്ളവനായിരിക്കുമെന്നും ദിപ്കെ കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിനത്തിൽ ഹിംഗോളി ജില്ലയിലെ തന്റെ ജന്മഗ്രാമത്തിൽ നിന്ന് ദിപ്കെയുടെ ‘സ്കൂൾ തിക് കരോ’ ക്യാംപെയ്‌ൻ ആരംഭിച്ചതിന് പിന്നാലെയാണ് പോസ്റ്റുകൾ വന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 80 വർഷമായി. എന്നാൽ കഴിഞ്ഞ 80 വർഷങ്ങളായി ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകൾ കടുത്ത അവഗണന നേരിടുകയാണെന്ന് അഭിജീത്ത് ദിപ്കെ ആരോപിച്ചു.
പ്രദേശത്തെ സർക്കാർ സ്‌കൂളുകളിൽ മതിയായ ഇരിപ്പിടങ്ങൾ, ജലവിതരണം, പ്രവർത്തനക്ഷമമായ ജനാലകൾ, ടോയ്‌ലറ്റുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് അദ്ദേഹം ആരോപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലുടനീളമുള്ള കൂടുതൽ സർക്കാർ സ്കൂളുകൾ സന്ദർശിക്കാനുള്ള പദ്ധതികൾ ദിപ്കെ പ്രഖ്യാപിക്കുകയും സ്കൂൾ അടിസ്ഥാന സൗകര്യങ്ങളുടെ സോഷ്യൽ ഓഡിറ്റ് നടത്താൻ രക്ഷിതാക്കളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.