AI Generated Image

ഡി.കെ.ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ദക്ഷിണേന്ത്യയിലെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഹൈസ്പീഡ് റെയിൽ (ബുള്ളറ്റ് ട്രെയിൻ) പദ്ധതി വീണ്ടും ചർച്ചയാകുകയാണ്. പദ്ധതി നടത്തിപ്പിനായി കര്‍ണാടക സര്‍ക്കാര്‍ നേരത്തെ തന്നെ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ബെംഗളൂരു–ചെന്നൈ, ബെംഗളൂരു–ഹൈദരാബാദ്, മൈസൂരു–ബെംഗളൂരു എന്നീ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയിൽ ഇടനാഴികളുടെ പ്രാഥമിക നടപടികൾ പുരോഗമിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മണിക്കൂറിൽ 320 മുതൽ 350 കിലോമീറ്റർ വരെ വേഗതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളാണ് പദ്ധതിയുടെ ഭാഗമാകുക.

പദ്ധതി യാഥാർഥ്യമായാൽ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്ര വെറും 75 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് ഏകദേശം രണ്ട് മണിക്കൂർ മാത്രം മതിയാകും. നിലവിൽ റോഡ് മാർഗമോ സാധാരണ ട്രെയിൻ മാർഗമോ ഉപയോഗിച്ചുള്ള യാത്രകളെ അപേക്ഷിച്ച് ഇത് വലിയ സമയ ലാഭം നൽകും.

മൂന്ന് പ്രധാന ഹൈസ്പീഡ് ഇടനാഴികൾ

 പദ്ധതിപ്രകാരം ദക്ഷിണേന്ത്യയിൽ മൂന്ന് പ്രധാന ഹൈസ്പീഡ് റെയിൽ കോറിഡോറുകളാണ് പരിഗണിക്കുന്നത്. ബെംഗളൂരു–ചെന്നൈ കോറിഡോർ, ബെംഗളൂരു–ഹൈദരാബാദ് കോറിഡോർ, മൈസൂരു–ബെംഗളൂരു കോറിഡോർ എന്നിവയാണ് അവ.

ബെംഗളൂരു–ചെന്നൈ പാതയിൽ വൈറ്റ്ഫീൽഡ്, കോലാർ, ചിറ്റൂർ, പൂണമല്ലി തുടങ്ങിയ കേന്ദ്രങ്ങൾ ഉൾപ്പെടുമെന്നാണ് സൂചന. ഹൈദരാബാദ് കോറിഡോറിൽ ദേവനഹള്ളി, ഹിന്ദുപൂർ, അനന്തപുരം, ഗൂട്ടി, കർണൂൽ, ഭാരത് സിറ്റി, ശംശാബാദ് വിമാനത്താവളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ ബന്ധിപ്പിക്കപ്പെടും. മൈസൂരു–ബെംഗളൂരു കോറിഡോർ മാണ്ഡ്യ, രാമനഗര, കെങ്കേരി തുടങ്ങിയ മേഖലകളിലൂടെ കടന്നുപോകാനാണ് സാധ്യത.

ബെംഗളൂരുവിന് ലഭിക്കുന്ന നേട്ടങ്ങൾ

രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ  ബെംഗളൂരു ഇന്ന് രൂക്ഷമായ ഗതാഗതക്കുരുക്കിലൂടെയാണ് കടന്നുപോകുന്നത്. ഐടി മേഖലയുടെ അതിവേഗ വളർച്ചയോടൊപ്പം നഗരത്തിലേക്കുള്ള ജനപ്രവാഹവും വർധിച്ചു.

ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർഥ്യമായാൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ മൂന്ന് പ്രധാന സാമ്പത്തിക കേന്ദ്രങ്ങൾ കൂടുതൽ അടുത്തുവരും. വ്യവസായ സ്ഥാപനങ്ങൾക്കും ഐടി കമ്പനികൾക്കും ബിസിനസ് യാത്രകൾ കൂടുതൽ എളുപ്പമാകും. ഒരേ ദിവസം നഗരങ്ങൾക്കിടയിൽ യാത്ര ചെയ്ത് ജോലി പൂർത്തിയാക്കി മടങ്ങാൻ കഴിയുന്ന സാഹചര്യം രൂപപ്പെടും.ഒപ്പം സാമ്പത്തിക വളര്‍ച്ചയും ദ്രുതഗതിയിലാകും.

വെല്ലുവിളികളും കുറവല്ല

പദ്ധതി പ്രഖ്യാപനത്തിൽ നിന്ന് യാഥാർഥ്യത്തിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി അനുമതികൾ, സാമ്പത്തിക ചെലവ്, സാങ്കേതിക സൗകര്യങ്ങൾ തുടങ്ങിയ നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്.

ബുള്ളറ്റ് ട്രെയിൻ പദ്ധതികൾക്ക് സാധാരണയായി ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് ആവശ്യമായി വരുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും വിവിധ സംസ്ഥാനങ്ങളിലെ ഭരണപരമായ നടപടികളും പദ്ധതിയുടെ പുരോഗതിയെ ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ യാത്രാ നിരക്ക് സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് കൂടുതലാകുമെന്നതിനാൽ പൊതുജന സ്വീകാര്യതയും നിർണായക ഘടകമായിരിക്കും. വിമാന സർവീസുകൾ നേരിടേണ്ടി വരുന്ന വെല്ലുവിളിയും ചെറുതാകില്ല. 

2030-കളിൽ സർവീസ്?

നിലവിൽ വിശദമായ പദ്ധതി റിപ്പോർട്ടുകൾ (DPR), സർവേകൾ, ഭൂമി ഏറ്റെടുക്കൽ നടപടികൾ എന്നിവ വിവിധ ഘട്ടങ്ങളിലാണ്. എല്ലാ നടപടികളും പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ 2030-കളിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും പദ്ധതികൾ നടപ്പാക്കുന്നതില്‍ കാലതാമസം നേരിടാറുള്ളതിനാൽ കൃത്യമായ സമയപരിധി കൃത്യമായി പറയാനാകില്ല. എന്നിരുന്നാലും ദക്ഷിണേന്ത്യയിലെ നഗരങ്ങളെ അതിവേഗ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കാനുള്ള നീക്കം രാജ്യത്തിന്റെ ഗതാഗത ചരിത്രത്തിൽ നിർണായക ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്നു.

ഭാവിയിലേക്കുള്ള പാത

ബെംഗളൂരു–ചെന്നൈ, ബെംഗളൂരു–ഹൈദരാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ യാഥാർഥ്യമായാൽ ദക്ഷിണേന്ത്യയിലെ യാത്രാ സംസ്കാരത്തിൽ വലിയ മാറ്റം സംഭവിക്കും. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന യാത്രകൾ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന കാലഘട്ടത്തിലേക്കാണ് മേഖല കടക്കുക.

പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും നഗരാന്തര ബന്ധത്തിനും പുതിയ ദിശ നൽകുന്ന സ്വപ്ന പദ്ധതിയായാണ് ഇതിനെ കാണുന്നത്. വരും വർഷങ്ങളിൽ പദ്ധതിയുടെ പുരോഗതി എങ്ങനെയാകുമെന്നതാണ് ഇപ്പോൾ ദക്ഷിണേന്ത്യ ഉറ്റുനോക്കുന്നത്.

ENGLISH SUMMARY:

South India high-speed rail projects are gaining momentum following Karnataka CM DK Shivakumar's assumption of office, rekindling discussions on the bullet train initiative. This project aims to revolutionize South India's transportation by connecting major cities like Bengaluru, Chennai, and Hyderabad with trains running at speeds of 320-350 kmph.