മൗനി റോയ്‌യുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി സൂരജ് നമ്പ്യാർ. വിവാഹബന്ധം തകരാന്‍ മൂന്നാമതാരും ഇടപെട്ടില്ലെന്നും, വേർപിരിയൽ പരസ്പരം തീരുമാനിച്ചതാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ കുറിപ്പില്‍ വ്യക്തമാക്കി. ഈ കുറിപ്പ് മൗനി റോയ്‌യും ഇന്‍സ്റ്റഗ്രാമിലുള്‍പ്പടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഇവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടി ദിഷ പഠാണിയുടെ പേര് ബോളിവുഡ് മാധ്യമങ്ങളിൽ വന്നിരുന്നു. മൗനിയും ദിഷയും ലെസ്ബിയൻസാണെന്നായിരുന്നു വാര്‍ത്തകള്‍. സൂരജ് നമ്പ്യാർ ഇക്കാര്യം കണ്ടുപിടിച്ചതാണ് വിവാഹ മോചനത്തിലേക്ക് എത്തിയതെന്നും 100 കോടി മൗനി ജീവനാംശം ആവശ്യപ്പെട്ടെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത്തരം വിവരങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുകയാണ് സൂരജ് നമ്പ്യാർ.
‘‘ഞങ്ങളുടെ വേർപിരിയലിനെപ്പറ്റി പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണ്. ഇത് ദുരുദ്ദേശ്യത്തോടെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇതില്‍ ജീവനാംശവും ഇല്ല, തർക്കങ്ങളും ഇല്ല. മൗനിയും ഞാനും ഒരുമിച്ച് വേർപിരിയാൻ തീരുമാനിച്ചതാണ്. മൂന്നാം കക്ഷികള്‍ ആരും ഉൾപ്പെട്ടിട്ടില്ല ഈ വേര്‍പിരിയലില്‍. ബാക്കിയെല്ലാ കാര്യങ്ങളും കെട്ടിച്ചമച്ച കഥകളാണ്. ഇത് ഞങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ്. ഞങ്ങളെ വെറുതെ വിടണം. മാത്രമല്ല മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിഴക്കുകയും ചെയ്യരുത്. പ്രത്യേകിച്ചും ഇതിൽ പങ്കില്ലാത്ത നിഷ്കളങ്കരായ സുഹൃത്തുക്കളെയാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്.
ഈ കാലയളവിൽ മൗനിയും ഞാനും അന്തസ്സോടെയാണ് പെരുമാറിയിട്ടുള്ളത്. മാധ്യമങ്ങൾ കഥകൾ കെട്ടിച്ചമയ്ക്കാനാണ് ശ്രമിക്കുന്നത്. യാതൊരു പരിശോധനയുമില്ലാതെയാണ് മാധ്യമങ്ങള്‍ ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്, അത് അനീതിയാണ്. സമാധാനപരമായി മുന്നോട്ട് പോകാൻ ഞങ്ങൾ രണ്ടുപേരെയും അനുവദിക്കണം. നന്ദി.’’–സൂരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2022ൽ ഗോവയില്‍ വെച്ചായിരുന്നു നടി മൗനിയും ദുബായിലെ ബാങ്കറുമായിരുന്ന സൂരാജ് നമ്പ്യാരും വിവാഹിതരായത്.