അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതിൽ നിന്ന് മാതാപിതാക്കള്‍ പെണ്‍മക്കളെ വിലക്കണമെന്ന് ബിജെപി മുൻ എംപി പ്രജ്ഞാ സിങ് ഠാക്കൂർ. നിര്‍ദേശം പെണ്‍മക്കള്‍ പാലിക്കാത്തപക്ഷം അവരുടെ കാലുകള്‍ തല്ലിയൊടിക്കണമെന്നാണ് പ്രജ്ഞാ സിങ്ങ് പറഞ്ഞത്. ഈ മാസം ആദ്യം ഭോപാലിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രജ്ഞ സിങ് നടത്തിയ പരാമർശമാണ് ഇപ്പോൾ പുറത്തുവന്നത്.
‘പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍, നമ്മളെ അനുസരിക്കാതിരുന്നാല്‍ അവളുടെ കാല് തല്ലിയൊടിക്കുന്ന കാര്യത്തിൽ മടി കാണിക്കരുത്. മക്കളെ അവരുടെ നന്മ മുന്‍നിര്‍ത്തി തല്ലേണ്ടിവന്നാല്‍ അതില്‍നിന്ന് പിന്മാറേണ്ടതില്ല’-ബിജെപി നേതാവ് പറഞ്ഞു.
മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത, വീട്ടില്‍നിന്ന് ഓടിപ്പോകാന്‍ തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അവരെ വീട് വിടാന്‍ അനുവദിക്കരുത്. അടിച്ചോ പറഞ്ഞു മനസിലാക്കിയോ സമാധാനിപ്പിച്ചോ സ്‌നേഹിച്ചോ ചീത്തപറഞ്ഞോ അവരെ തടയണമെന്നും പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞു