മാനേജരോട് സിക്ക് ലീവ് ആവശ്യപ്പെട്ട് മിനിറ്റുകള്‍ക്ക് ശേഷം നാല്‍പത് വയസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ശങ്കര്‍ എന്നയാളാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇയാള്‍ ആറ് വര്‍ഷത്തോളമായി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്ന് മാനേജര്‍ പറഞ്ഞു. ഡല്‍ഹിയിലാണ് സംഭവം.
‘ശങ്കർ അച്ചടക്കമുള്ള ജീവിതശൈലി നയിക്കുന്നയാളായിരുന്നുവെന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലായിരുന്നുവെന്നും ശങ്കറിന്റെ മാനേജര്‍ കെ.വി അയ്യര്‍ പറഞ്ഞു. സംഭവദിവസം രാവിലെ 8.37ന് ശങ്കര്‍ മാനേജര്‍ക്ക് സിക് ലീവ് സന്ദേശം അയച്ചു. കഠിനമായ നടുവേദന കാരണം ജോലിക്ക് വരാന്‍ കഴിയില്ലെന്നും അവധി വേണമെന്നുമാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. പതിവായുള്ള അഭ്യര്‍ത്ഥനയായി കണക്കാക്കി വിശ്രമിക്കാന്‍ ശങ്കറിന് അയ്യര്‍ നിര്‍ദേശം നല്‍കി.
പത്ത് മിനിട്ടിന് ശേഷം 8.47ന് ശങ്കറിന് കഠിനമായ ഹൃദയാഘാതമുണ്ടായി. അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയിച്ച് രാവിലെ 11 മണിയോടെ അയ്യര്‍ക്ക് ഫോണ്‍കോള്‍ ലഭിച്ചു. ആദ്യം അയ്യര്‍ ഇക്കാര്യം വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ‘ആദ്യം ഞാനത് വിശ്വസിച്ചില്ല. മരണവാര്‍ത്ത സ്ഥിരീകരിക്കാനും അദ്ദേഹം താമസിക്കുന്ന സ്ഥലത്തെ വിലാസം തേടിയും മറ്റൊരു സഹപ്രവര്‍ത്തകനെ വിളിച്ചു. വിലാസം കിട്ടുകയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഓടി എത്തുകയും ചെയ്തു. എന്നാല്‍, അദ്ദേഹം മരണപ്പെട്ടു’, സാമൂഹിക എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.