നവി മുബൈയില്‍ ഒരു അനാഥാലയത്തിന് മുന്നിലാണ് നവജാത കുഞ്ഞിനെ പുതച്ച് കൊണ്ടു വെച്ചതിന് ശേഷം മാതാപിതാക്കള്‍ കടന്നു കളഞ്ഞത്. കുഞ്ഞിനെ കിടത്തിയ ബാസ്‌കറ്റില്‍ കുട്ടിക്കുള്ള ഭക്ഷണവും തുണിയുമെല്ലാം വെച്ചിരുന്നു. ഇതിന് പുറമെ കുഞ്ഞിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ പൻവേലിലെ ടാക്കയിൽ രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബ്ലാക്കറ്റില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനൊപ്പം ഇംഗ്ലീഷില്‍ ഒരു കുറിപ്പുമുണ്ടായിരുന്നു. മാനസികവും സാമ്പത്തികവുമായ സാഹചര്യം കാരണം മറ്റ് നിവര്‍ത്തിയില്ലാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നതെന്ന് ആ കുറിപ്പില്‍ എഴുതിയിരുന്നു.
'ഒരു നാള്‍ അവളെ തിരികെ കൊണ്ടു പോകാന്‍ ഞങ്ങള്‍ വരും അതുവരെ അവളെ സുരക്ഷിതമായി നോക്കണം' കുറിപ്പില്‍ പറയുന്നു. പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബുര്‍ഖ ധരിച്ചെത്തിയ യുവതിയുടെയും അവരെത്തിയ കാറിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പൊലീസ് മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു.
ഇരുവരും സമ്പന്ന കുടുംബത്തില്‍ നിന്നുള്ളവരാണെന്നും ആരുമറിയാതെ വിവാഹം ചെയ്തതാണെന്നും പൊലീസ് കണ്ടെത്തി. വീട്ടുകാരുടെ എതിര്‍പ്പുണ്ടാകുമെന്ന് കരുതി ഇവര്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തിരുന്നു. 23 ഉം 24 ഉം വയസുള്ളവരാണ് മാതാപിതാക്കളെന്ന് പൊലീസ് വെളിപ്പെടുത്തി. ഇരുവരുടെയും കുടുംബത്തെ വിവരമറിയിച്ച ശേഷം കുട്ടിയെ തിരികെ നല്‍കാനാണ് പൊലീസ് തീരുമാനം.