File photo

File photo

മകന്‍ രാംചരണിന് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാകുമോയെന്ന് താന്‍ ഭയന്നുവെന്നും കുടുംബം നിലനിര്‍ത്തുന്നതിനായി ആണ്‍കുട്ടി ജനിക്കണമെന്നായിരുന്നു പ്രാര്‍ഥനയെന്നും വെളിപ്പെടുത്തി തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി. 'ബ്രഹ്മ ആനന്ദം' സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയപ്പോഴാണ് ചിരഞ്ജീവി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ലേഡീസ് ഹോസ്റ്റലിലാണ് താന്‍ ജീവിക്കുന്നതെന്ന തോന്നലാണ് വീട്ടില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാകാറുള്ളതെന്നും ലേഡീസ് ഹോസ്റ്റലിന്‍റെ വാര്‍ഡനാണ് താന്‍ എന്ന് തോന്നിയിട്ടുണ്ടെന്നും ചിരഞ്ജീവി വിശദീകരിച്ചു. 

കുടുംബ പാരമ്പര്യം നിലനിര്‍ത്താന്‍ കൊച്ചുമകന്‍ ജനിക്കണമെന്നായിരുന്നു ആഗ്രഹമെന്നും ചിരഞ്ജീവി ചിരിച്ചു കൊണ്ട് പറഞ്ഞു. താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..'വീട്ടിലിരിക്കുമ്പോള്‍ എനിക്ക് കൊച്ചുമക്കള്‍ക്കൊപ്പമാണ് സമയം ചെലവഴിക്കുന്നതെന്നല്ല തോന്നുന്നത്. ചുറ്റിലും പെണ്ണുങ്ങളാണല്ലോ, ഞാനൊരു ലേഡീസ് ഹോസ്റ്റലിന്‍റെ വാര്‍ഡനാണെന്ന് എനിക്ക് തോന്നും. അതുകൊണ്ട് തന്നെ രാം ചരണിനോട് എപ്പോഴും ' ഇത്തവണയെങ്കിലും ആണ്‍കുട്ടി ജനിച്ചാല്‍ മതിയായിരുന്നു, കുടുംബ പാരമ്പര്യം തുടരുമല്ലോ' എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ മകള്‍ രാം ചരണിന്‍റെ കണ്ണിലെ കൃഷ്ണമണി പോലെയാണെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു. 

2023 ജൂണിലാണ് രാംചരണിനും ഭാര്യ ഉപാസനയ്ക്കും ക്ലിന്‍ കാരയെന്ന മകള്‍ പിറന്നത്. രാം ചരണിനെ കൂടാതെ രണ്ട് പെണ്‍മക്കളാണ് ചിരഞ്ജീവിക്കുള്ളത്. ശ്രീജ കൊനിഡേലയും സുഷ്മിത കൊനിഡേലയും. ശ്രീജയ്ക്ക് നവിക്ഷ, നിവ്രതി എന്നിങ്ങനെ രണ്ട് പെണ്‍മക്കളും സുഷ്മിതയ്ക്ക് സമാര, സംഹിത എന്നിങ്ങനെ രണ്ട് പെണ്‍മക്കളുമാണുള്ളത്. 

ചിരഞ്ജീവി വലിയ തമാശമട്ടില്‍ മനസ് തുറന്നെങ്കിലും വലിയ കോലാഹലമാണ് വിഡിയോയെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 2025ലും ഇത്തരം ചിന്താഗതിക്ക് ഒരു കുറവും വന്നിട്ടില്ലെന്നാണ് മനസിലാക്കേണ്ടത്. സെക്സിസമാണ് ഈ ചിരിച്ചു കൊണ്ട് പറയുന്നതെന്നായിരുന്നു ഒരാളുടെ വിമര്‍ശനം. കടുത്ത ലിംഗപക്ഷപാതമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചിരഞ്ജീവിയെ പോലെ സമൂഹത്തില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് സമത്വത്തിനായും ഇത്തരം ചിന്തകളെ തിരുത്തുന്നതിനായും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നിരിക്കെയാണ് 'കൊച്ചുമകള്‍' ജനിക്കുമോയെന്ന് പേടിച്ചുവെന്ന് പൊതുവേദിയില്‍ പറയുന്നതെന്നും മറ്റൊരാളും കുറിച്ചു.

ENGLISH SUMMARY:

Telugu superstar Chiranjeevi stated that he prayed for a grandson to continue the family lineage, fearing the birth of a girl. His remarks have drawn criticism.