ചിത്രം: Intuitive Machines via X

ചിത്രം: Intuitive Machines via X

  • ഒഡീസിയസ് വിക്ഷേപിച്ചത് ഫെബ്രുവരി 15ന്
  • യുഎസിന്‍റെ ആദ്യ സ്വകാര്യ ചാന്ദ്ര ദൗത്യം
  • ചന്ദ്രനിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത് ഫെബ്രുവരി 22ന്

ബഹിരാകാശത്ത് നിന്നുമുള്ള ഭൂമിയുടെ മനോഹര ദൃശ്യം പകര്‍ത്തി അമേരിക്കയുടെ സ്വകാര്യ ചാന്ദ്ര ദൗത്യമായ ഒഡീസിയസ്. ഫെബ്രുവരി 15നാണ് ഇന്‍റ്റ്യൂറ്റിവ് മെഷീന്‍സ് സ്പേസ്ക്രാഫ്റ്റിന്‍റെ  ലാന്‍ഡര്‍ വിക്ഷേപിച്ചത്. ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഫാല്‍ക്കണ്‍ റോക്കറ്റാണ് ഇന്‍റ്റ്യൂറ്റിവ് മെഷീന്‍സിന്‍റെ റൊബോട്ടിക് ലാന്‍ഡറായ ഓഡീസിയസിനെ ബഹിരാകാശത്തേക്ക് എത്തിച്ചത്. നാസയുടെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം. ദൗത്യത്തിന്‍റെ രണ്ടാംഘട്ടത്തില്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ടതിന് പിന്നാലെയായിരുന്നു ഒഡീസിയസ് ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. അതിമനോഹരമായ നാല് ചിത്രങ്ങളാണ് ഒഡീസിയസ് പകര്‍ത്തിയത്. അരനൂറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ചാന്ദ്രദൗത്യത്തിന് യുഎസ് മുന്നിട്ടിറങ്ങുന്നത്.  

 

കണക്കുകൂട്ടല്‍ പോലെ എല്ലാം നടന്നാല്‍ ഫെബ്രുവരി 22ന് ഒഡീസിയസ് ചന്ദ്രനിലെത്തും. നാസയ്ക്കായി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിനൊപ്പം ചന്ദ്രനിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ മനുഷ്യനെ എത്തിക്കുകയെന്ന ദൗത്യത്തിന് അടിത്തറ പാകുക കൂടിയാണ് നോവ–സി ലാന്‍ഡറിന്‍റെ ലക്ഷ്യം. സ്പേസ്എക്സും നാസയുടെ കൊമേഴ്സ്യല്‍ ലൂണാര്‍ പേ ലോഡ് സര്‍വീസ് പദ്ധതിയുമായി 118 ദശലക്ഷം ഡോളറിന്‍റെ കരാറാണ് ഇത് സംബന്ധിച്ച് ഒപ്പിട്ടിരിക്കുന്നത്. 

 

2020കളുടെ അവസാനത്തോടെ ചന്ദ്രനിലേക്ക് വീണ്ടും ബഹിരാകാശ സ​ഞ്ചാരികളെ എത്തിക്കുകയെന്ന നാസയുടെ ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള ആറ് പരീക്ഷണങ്ങളും ആറ് സ്വകാര്യ പേ ലോഡുകളുമാണ് ഒഡീസിയസ് വഹിക്കുന്നത്. ചന്ദ്രപരിതലത്തെ കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ നാസയുടെ അര്‍ത്തെമിസ് പദ്ധതിക്കും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയാല്‍ നേട്ടം കൈവരിക്കുന്ന ആദ്യ സ്വകാര്യ സ്പേസ്ക്രാഫ്റ്റാകുമത്. അങ്ങനെയെങ്കില്‍ അങ്ങനെയെങ്കില്‍ ചൈന സ്വന്തം സ്പേസ്ക്രാഫ്റ്റുമായി ചന്ദ്രനിലെത്തുന്നതിന് മുന്‍പ് വീണ്ടും ചന്ദ്രനിലെത്തുകയെന്ന യുഎസ് സ്വപ്നത്തിലേക്കുള്ള ദൂരവും കുറയും. 

 

 

Earth shines like a diamond, private moon lander sents stunning images from space