
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിചയപ്പെട്ട കുട്ടിയെ പറ്റി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍, പുതുപ്പള്ളി അങ്ങാടികുന്ന് റോഡിൽ പ്രചരണത്തിനിടെ പിതാവ് സാജനൊപ്പം സ്ക്കൂളിലേക്ക് പോയ ഐലനെ കണ്ടുവെന്നും പിന്നെ ഐലനും കൂട്ടി വോട്ടു ചോദിക്കാൻ പോയെന്നും സ്കൂളില്‍ കുട്ടിയെ കാണാതായതോടെ ടീച്ചറിന്റെ വിളി പിതാവിന് വന്നുവെന്നും ഇതോടെ കുട്ടിയെ നിർബന്ധിച്ച് പിതാവിനൊപ്പം സ്കൂളിൽ പറഞ്ഞയച്ചെന്നും ചാണ്ടി ഉമ്മന്‍ കുറിച്ചു.
കുറിപ്പ്
ഇന്നലെ രാവിലെ പുതുപ്പള്ളി അങ്ങാടികുന്ന് റോഡിൽ പ്രചരണത്തിനെത്തിയപ്പോഴാണ് പിതാവ് സാജനൊപ്പം സ്ക്കൂളിലേക്ക് പോയ ഐലനെ കണ്ടത്. എനിക്ക് ഒരു പൂവ് നൽകി ഐലൻ ആശംസകൾ നേർന്നു.വീടുകൾ കയറി കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് കുഞ്ഞ് ഐലൻ പിന്നാലെ തന്നെ കൂടിയത് ശ്രദ്ധിച്ചത്. പിന്നെ ഐലനും കൂടി വോട്ടു ചോദിക്കാൻ.ആദ്യം കയറിയ വീടുകളിൽ ഐലൻ, ഐലന് വേണ്ടി വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത് അത് കേട്ട് കൂടെ നിന്നവർക്കെല്ലാം കൗതുകമായി.സ്വന്തമായി വോട്ട് പിടിക്കുന്നതിൽ ഞാൻ തമാശയായി പരിഭവം പറഞ്ഞതോടെ പിന്നെ എനിക്ക് വേണ്ടിയായി ഐലന്റെ വോട്ട് പിടുത്തം.ഇതിനിടയിൽ ഐലനെ കാണാതായതോടെ പിതാവ് സാജന് സ്ക്കൂളിൽ നിന്ന് ടീച്ചറിന്റെ വിളിയും വന്നു. വിളിച്ചപ്പോൾ ഐലൻ സ്ഥാനാർത്ഥിക്കൊപ്പമായത് കൊണ്ട് വരില്ലന്ന് പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ച് ഐലനെ പിതാവിനൊപ്പം സ്കൂളിൽ പറഞ്ഞയച്ചു. പോകും മുമ്പേ എല്ലാ വിജയാശംസകളും നേർന്നാണ് ഐലൻ മടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഇതുപോലെയുള്ള മധുരമുള്ള അനുഭവങ്ങളാണ് മുന്നോട്ടുള്ള ഊർജ്ജം.