ബിജെപിക്കും ആര്‍എസ്എസിനും എതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ദലിതരെ ബിജെപിയും ആര്‍എസ്എസും അപമാനിക്കുന്നു. ഖര്‍ഗെയ്ക്ക് നേരിടേണ്ടിവന്നത് വലിയ ജാതി അധിക്ഷേപമാണ്. പ്രധാനമന്ത്രി ഇടപെടണമെന്നും എസ്‍സി-എസ്ടി നിയമപ്രകാരം എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണണെന്നും രാഹുല്‍ ആവശ്യപ്പെട്ടു. യുപിയിലും ഉത്തരേന്ത്യയിലും ഇതാണ് അവസ്ഥ. വിദ്യാലയങ്ങളിലും ചായക്കടകളിലും ഉള്‍പ്പെടെ വിവേചനമെന്നും സ്വന്തം ദലിത് നേതാക്കളോടും ഇതുതന്നെയാണ് ബിജെപി സമീപനമെന്നും രാഹുല്‍ ഗാന്ധി.
'നേരത്തെ രാജ്യത്ത് നിലനിന്നിരുന്നത് തൊട്ടുകൂടായ്മ ആയിരുന്നുവെങ്കിൽ അതിന്‍റെ പുതിയ വേർഷനാണ് ശുദ്ധീകരണമെന്നാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിക്കുന്നത്. ബിജെപിയും ആർഎസ്എസും തുടരുന്ന അവരുടെ മനോനിലയാണ് ഇത് പ്രകടമാക്കുന്നത്. ഊരണഘടനാ സംരക്ഷണത്തിനായി വർഷങ്ങളായി പോരാടുന്ന ഒരാളാണ്. അത്തരത്തിലുള്ള മുതിർന്ന നേതാവിന് ഇതാണ് സമീപനമെങ്കില്‍ സ്കൂളികളിൽ ദളിത് വിദ്യാർത്ഥികൾ അനുഭവിക്കുന്നത് എന്തായിരിക്കും', അദ്ദേഹം ചോദിച്ചു.
എല്ലാം പ്രധാനമന്ത്രിയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും ഖര്‍ഗെയ്ക്ക് നീതി ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും രാഹുല്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ശുദ്ധീകരണത്തില്‍ നടപടിവേണം. കുറ്റവാളികളെ രക്ഷപെടാന്‍ അനുവദിക്കില്ല. ബിജെപിയെക്കൊണ്ട് നടപടി എടുപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഓഗസ്റ്റ് എട്ടാം തീയതിയാണ് ഉത്തരാഖണ്ഡിലെ ഹൽദ്വാനയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലി നടന്നത്. റാലിക്ക് ശേഷം തൊട്ടടുത്ത ദിവസം ആർഎസ്എസ് അനുബന്ധ സംഘടനയായ ശ്രീറാം സേന രാമലീല മൈതാനത്ത് എത്തുകയും ശുദ്ധീകരണം നടത്തുകയുമായിരുന്നു. തനിക്ക് അധിക്ഷേപം നേരിട്ടെന്ന് മല്ലികാർജുൻ ഖാർഗെ വികാരധീനനായി രാജ്യസഭയിൽ പറഞ്ഞിരുന്നു.
സംഭവം നടന്ന് 20 ദിവസത്തിനു ശേഷമാണ് കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്നത്. മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ വിഷയം അവതരിപ്പിച്ചതിനു ശേഷം തനിക്കു വേണ്ടത്ര പിന്തുണ തനിക്ക് ലഭിച്ചില്ലെന്ന അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് രാഹുല്‍ ഗാന്ധി പിന്തുണയുമായി രംഗത്തെത്തിയത്.