ഡൽഹി പൊലീസ് ആസ്ഥാനത്തേക്കുള്ള പ്രതിഷേധമാർച്ചിൽ ആളെക്കൂട്ടാൻ നീക്കം തുടങ്ങി കോക്രോച്ച് ജനതാ പാർട്ടി. ഡൽഹിയിൽ ഇന്‍റലിജന്‍സ് വിവരശേഖരണം വിപുലമാക്കാന്‍ പൊലീസ് കമ്മിഷണർ നിര്‍ദേശം നൽകി. പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി പുനഃസംഘടിപ്പിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
ജന്തർ മന്തറിലെ വിജയകരമായ പ്രതിഷേധത്തിനുശേഷം ഇന്ത്യ ഗേറ്റിൽനിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് സിജെപി മാർച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്റ്റംബർ അഞ്ചിലെ പ്രതിഷേധത്തിന് ആളെക്കൂട്ടാൻ വ്യാപകമായി സമൂഹമാധ്യമ പ്രചാരണം നടത്തും. എന്നാൽ ഇടത് വിദ്യാർഥി സംഘടനകളുടെ പിന്തുണയില്ലാതെ ശക്തമായ പ്രതിഷേധം സാധ്യമാകുമോ എന്ന് ചോദ്യമുണ്ട്. പിന്തുണ ചോദിച്ചാൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് ഐസ, SFI, AISF എന്നീ സംഘടനകളുടെ തീരുമാനം. വിവരശേഖരണം വിപുലമാക്കാന്‍ പൊലീസ് കമ്മിഷണർ ഇന്‍റലിജന്‍സ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. കോക്രോച്ച് ജനതാ പാര്‍ട്ടി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. സിജെപി പ്രതിഷേധത്തിലെ പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി പുനഃസംഘടിപ്പിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
സമിതിയിലെ അംഗങ്ങളെക്കുറിച്ച് എതിർപ്പറിയിച്ചും പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. മികച്ച വ്യക്തികളെയാണ് കോടതി തിരഞ്ഞെടുത്തതെന്നും എല്ലാകക്ഷികളുടെയും സഹകരണത്തോടെ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാണ് സമിതി പ്രവർത്തിക്കുകയെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.