രാഹുൽ ഗാന്ധിയുടെ DCP ഓഫീസിനു മുന്നിലെ പ്രതിഷേധത്തിന് പിന്നാലെ പൊലീസ് നടപടിക്ക് എതിരായ പരാതികളുമായി കോൺഗ്രസിനെ സമീപിച്ച് കൂടുതൽ വിദ്യാർത്ഥികൾ. കോൺഗ്രസ് ലീഗൽ സെൽ പരാതികൾ പരിശോധിക്കുകയാണ്. അതേസമയം, വിദ്യാര്‍ഥിനികളുമായുള്ള രാഹുല്‍ ഗാന്ധിയുടെ സംവാദപരിപാടി ഛാത്രോം കി ഗൂഞ്ച് ഇന്ന് വൈകീട്ട് പൂണെയിൽ നടക്കും. പരിപാടി വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്ക് 25,000 രൂപ നല്‍കി എന്ന് ബിജെപി ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ഇന്നലത്തെ പ്രതിഷേധം ഫലം കണ്ടതോടെ പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. ജൂലൈ 20ലെ പൊലീസ് നടപടിക്കെതിരായ പരാതികളുമായി കോണ്‍ഗ്രസിനെ സമീപിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഏറി. പാര്‍ട്ടി ലീഗല്‍ സെല്‍ പരിശോധിച്ച് ഗൗരവതരമായ പരാതികളുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി ഇടപെടും. 800 നഗരങ്ങളിലായി നടക്കുന്ന ഛാത്രോം കി ഗൂഞ്ചിൽ പരാതികൾ സ്വീകരിക്കാനാണ് നീക്കം. പൂണെയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ നേരിടുന്ന വെല്ലുവിളികളാണ് പെണ്‍കുട്ടികളുമായി ചര്‍ച്ച ചെയ്യുക. 30 ഉപാധികളോടെയാണ് പൊലീസ് പരിപാടിക്ക് അനുമതി നല്‍കിയിട്ടുള്ളത്.
പെല്ലറ്റ് പ്രയോഗത്തിലെ FIR കേന്ദ്ര സർക്കാരിന് തിരിച്ചടിയാണ്. രാഹുൽഗാന്ധി അരാജകത്വം സൃഷ്ടിക്കുന്നു എന്നാണ് ബിജെപി പ്രചാരണം. പൂണെയിലെ പരിപാടിയില്‍ ആളെ കൂട്ടാനും പ്രചാരണത്തിനും കോൺഗ്രസ് സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്ക് 25,000 രൂപ നൽകുന്നു എന്നും ബി.ജെ.പി ആരോപിച്ചു. വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി പൂണെയിലെ കോളേജ് ഓഫ് എൻജിനീയറിങ് ഹോസ്റ്റൽ കാമ്പസിൽ NSU, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ABVP നേതാക്കളും ഏറ്റുമുട്ടി. 50 NSU, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.