ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ വിമര്‍ശം ഉന്നയിച്ച് നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രീതിയില്‍ മൈ ഫ്രണ്ട് എന്ന് അഭിസംബോധന ചെയ്താണ് പ്രകാശ് രാജിന്‍റെ വിഡിയോ. വിദ്യാര്‍ഥികളെ കേട്ടില്ലെങ്കില്‍ അവര്‍ അധികാരത്തില്‍ നിന്നും താഴെയിറക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.
'മൈ ഫ്രൻഡ്, ഈ രാജ്യത്തെ മാതാപിതാക്കളുടെ ഭാഗത്തുനിന്നാണ് സംസാരിക്കുന്നത്. കുട്ടികള്‍ മോശം വാക്ക് ഉപയോഗിക്കുകയോ മുതിര്‍ന്നവരോട് മോശമായി പെരുമാറിയാലോ അവരോട് അത് ചെയ്യരുതെന്ന് നമ്മള്‍ പറയും. അവരെ നമ്മള്‍ തിരുത്തും. അതിൽ നിന്ന് പാഠം ഉൾക്കൊള്ളാനും അത് വീണ്ടും ആവർത്തിക്കതിരിക്കാനും അവരോട് ആവശ്യപ്പെടും. പക്ഷെ ക്രമിനല്‍ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഇല്ല', എന്നാണ് പ്രകാശ് രാജ് പറയുന്നത്.
'കുട്ടികളുടെ വേദനയും നിസഹായവസ്ഥയ്ക്കും നമ്മള്‍ക്കും ഉത്തരവാദിത്വമുണ്ട്. കുട്ടികള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുമ്പോഴും അവര്‍ക്കുനേരെ ലാത്തിച്ചാർജ് ചെയ്യുമ്പോഴും പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുമ്പോഴും ഉത്തരവാദിത്തം ഏറ്റെടുക്കണം. മൈ ഫ്രണ്ട് ഇനി ഇതു ചെയ്യരുതെന്നും തിരുത്തണമെന്നും അവരോട് പറയണം'
'കുട്ടികളെ വേദനിപ്പിക്കുമ്പോൾ അവരുടെ കൂട്ടുകാരും, മാതാപിതാക്കളും, സഹോദരീ സഹോദരന്മാരും അടക്കം എല്ലാവരും വേദനിക്കപ്പെടും. ഇത് തുടരുകയാണെങ്കിൽ, ഈ കുട്ടികൾ രാജിവയ്ക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും ആവശ്യപ്പെടും, അവർ നിങ്ങളെ അധികാരത്തിൽ നിന്ന് താഴെയിറക്കാനും മടിക്കില്ല' എന്നിങ്ങനെയാണ് പ്രകാശ് രാജ് പറഞ്ഞത്. അതിനാല്‍ കുട്ടികളോട് ദയ കാണിക്കണം. അവരുടെ കരിയര്‍ കളയരുത്. അവരെ ട്രമോയിലേക്ക് വിടുരത്. അതൊരു അഭ്യര്‍ഥനയാണെന്നും പ്രകാശ് രാജ് പറഞ്ഞവസാനിപ്പിച്ചു.