FILE PHOTO: India's Oil Minister Dharmendra Pradhan poses after an interview with Reuters in New Delhi, India, May 5, 2016. To match Interview INDIA-ENERGY/ REUTERS/Adnan Abidi/File Photo
2014 മേയ് 26ന് നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇതാദ്യമായാണ് രാജ്യം ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞു പോയ പന്ത്രണ്ടേകാല്‍ വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയും അദ്ദേഹം നേതൃത്വം നല്‍കിയ ഭരണകൂടങ്ങളും ഇതുപോലൊരു സമരത്തിനു മുന്നില്‍ മുട്ടുകുത്തിയിട്ടില്ല. 2020ല്‍ നടന്ന കര്‍ഷകസമരത്തില്‍ നന്നായി വിറച്ചിട്ടുണ്ട്. പൗരത്വസമരത്തില്‍ അലോസരപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതുപോലൊരു സമ്പൂര്‍ണ കീഴടങ്ങല്‍ ഇതാദ്യമാണ്.് മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ ജനാധിപത്യമാണ് ഏറ്റവുമധികം വെല്ലുവിളികള്‍ നേരിട്ടതെന്ന് സ്വതന്ത്രനിരീക്ഷകരൊന്നാകെ ആശങ്കപ്പെട്ടു കൊണ്ടിരിക്കേയാണ് പാറ്റകളുടെ ജനാധിപത്യസമരം ഭരണകൂടത്തെ അടിയറവു പറയിച്ചിരിക്കുന്നത്.
പ്രതിപക്ഷബഹുമാനം എന്നത് നിഘണ്ടുവിലേയില്ലാത്ത മോദിയും അമിത് ഷായും പാറ്റകളുടെ സമരത്തില്‍ കീഴടങ്ങിയെന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ധര്‍മേന്ദ്രപ്രധാന് രാജിവയ്ക്കേണ്ടി വന്നത്? മോദി–ഷാ കൂട്ടുകെട്ടുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയ ധര്‍മേന്ദ്രപ്രധാനെ എന്തുകൊണ്ട് ഒടുവില്‍ മോദി കൈവിട്ടു? പല ഘടകങ്ങള്‍ പിന്നിലുണ്ട്
വിദ്യാര്‍ഥിപ്രക്ഷോഭത്തിന്റെ തീവ്രത
ഏറ്റവും പ്രധാന കാരണം സി.ജെ.പി. ഉയര്‍ത്തിയ സമരക്കൊടുങ്കാറ്റിന്റെ ശക്തി തന്നെ. സി.ജെ.പി. പോലും പ്രതീക്ഷിക്കാത്തത്ര പിന്തുണയുമായി രാജ്യത്തെ യുവജനങ്ങള്‍ തലസ്ഥാനത്തേക്ക് ഇരമ്പിയാര്‍ത്തു വന്നു. ആദ്യമൊക്കെ അവഗണിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ലമെന്റ് മാര്‍ച്ചിലേക്ക് സി.ജെ.പി. കടന്നതോടെ അതൊരു ശക്തിപ്രകടനമാകുമെന്ന ഭയന്ന കേന്ദ്രം ഡല്‍ഹി പൊലീസിനെയാണ് പാറ്റകളെ നേരിടാന്‍ അഴിച്ചു വിട്ടത്. ജനാധിപത്യസമരത്തെ അടിച്ചൊതുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതോടെയാണ് സി.ജെ.പി. സമരത്തിന് ഇന്നു കാണുന്ന രാജ്യവ്യാപകമായ പിന്തുണ കിട്ടിത്തുടങ്ങിയത്. മെട്രോ സ്റ്റേഷനുകള്‍ അടച്ചും സമരവേദി പൊളിച്ചും ഭക്ഷണവിതരണം പോലും തടഞ്ഞ് സര്‍ക്കാര്‍ അധികാരത്തിന്റെ ഹുങ്ക് ആവര്‍ത്തിച്ചതോടെ അതെല്ലാം മറികടന്ന് യുവജനതയൊന്നാകെ ജന്തര്‍മന്തറില്‍ തടിച്ചു കൂടി. പൊലീസിനും പട്ടാളത്തിനും കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ വലിപ്പത്തില്‍ ജനക്കൂട്ടം വളര്‍ന്നു കൊണ്ടേയിരുന്നു. പല ഭാഷകളില്‍, പല ദേശത്തു നിന്നെത്തിയവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു.യഥാര്‍ഥ മന്‍കീ ബാത്ത് എന്താണെന്ന് രാജ്യം കണ്ടു. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂട അനുകൂലികളായ മാധ്യമങ്ങള്‍ തമസ്കരിച്ചപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ സമരവീര്യം ഉയര്‍ത്തെണീറ്റു. ഇന്നുവരെ കണ്ടു പോന്ന ഒരു സമരത്തിന്റെയും നിയമങ്ങള്‍ അവര്‍ക്കു ബാധകമല്ലായിരുന്നു. സമരവീര്യം തീരുമാനിക്കുന്നത് അക്രമവും ആക്രോശവുമല്ലെന്നു തീരുമാനിച്ചുറച്ച ജന്‍സീ ശൈലി സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി. പാട്ടു പാടിയും നൃത്തം ചെയ്തും ഗെറ്റ് റെഡീ വിത്ത് മി ടു ജന്തര്‍മന്തര്‍ റീലുകളിലൂടെയും ജന്‍സീ ,സര്‍ക്കാരിന്റെ എല്ലാ പ്രതിരോധങ്ങളും ഭേദിച്ചു. ഒരല്‍പം സംശയിച്ചു നിന്നെങ്കിലും രാജ്യത്തെ പ്രതിപക്ഷവും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ശക്തമായ പിന്തുണയുമായി എത്തിയതോടെ ഇന്ത്യ മുഴുവന്‍ ഒരേ ശബ്ദത്തില്‍ പാറ്റകളുടെ ചോദ്യം ആവര്‍ത്തിച്ചു.
സമരാവശ്യങ്ങളിലെ വ്യക്തത
തുടക്കം മുതല്‍ ഒടുക്കം വരെ സി.ജെ.പി. സമരത്തിന്റെ ആവശ്യം വ്യക്തവും കൃത്യവുമായിരുന്നു. ഭാവി തലമുറയുടെ സ്വപ്നങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത് അവരെ മരണത്തിലേക്കു തള്ളിവിട്ട വീഴ്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കണം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. മറ്റാവശ്യങ്ങള്‍ അംഗീകരിക്കാമെന്നു ഗത്യന്തരമില്ലാതെ സമ്മതിച്ചപ്പോഴും ധര്‍മേന്ദ്രപ്രധാനെ തൊടാനാകില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നിന്നു. ഒരു വേള സി.ജെ.പി. സമരത്തിന് കരുത്തു പകര്‍ന്ന് ഒരു മാസത്തോളം നിരാഹാരസമരം നടത്തിയ സോനം വാങ്ചുക്കിനെക്കൊണ്ടു പോലും പ്രധാന്റെ രാജിയല്ല പ്രധാനം എന്നു പറയിപ്പിക്കാന്‍ കേന്ദ്രത്തിനു കഴിഞ്ഞു. പക്ഷേ സി.ജെ.പി. നേതൃത്വം കടുകിട വിട്ടുവീഴ്ച ചെയ്യാന്‍ തയാറായില്ല. പ്രധാന്റെ രാജിയില്‍ കുറഞ്ഞതൊന്നും ചിന്തിക്കേണ്ടെന്ന് ഓരോ ചര്‍ച്ചയിലും സി.ജെ.പി. വക്താക്കള്‍ വ്യക്തമാക്കി. സി.ജെ.പി. സ്ഥാപകന്‍ അഭിജിത് ദീപ്കെ ഇക്കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. സി.ജെ.പിക്കിടയില്‍ ഭിന്നതയെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പ്രധാന സമരാവശ്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് നേതൃത്വം ഉറച്ചു നിന്നതോടെ ഏറ്റവും വിശ്വസ്തനായ ധര്‍മേന്ദ്രപ്രധാനെ മോദിക്കും അമിത് ഷായ്ക്കും കൈവിടേണ്ടി വന്നു.
പ്രതിപക്ഷത്തിന്റെ ശക്തമായ പിന്തുണ
സി.ജെ.പി സമരം അടിച്ചൊതുക്കാന്‍ പൊലീസ് ഇറങ്ങിയതോടെയാണ് സമരത്തെക്കുറിച്ചുള്ള രാഷ്ട്രീയ ആശങ്കകള്‍ മാറ്റിവച്ച് പ്രതിപക്ഷവും ശക്തമായി രംഗത്തിറങ്ങിയത്. രാഹുല്‍ ഗാന്ധി ഒരിക്കല്‍ പോലും സമരവേദിയിലേക്കു പോയില്ല. ഈ ദിവസങ്ങള്‍ക്കിടെ ഒരിക്കല്‍ പോലും യുവാക്കളുടെ സമരം എന്നല്ലാതെ സി.ജെ.പി. എന്ന പേര് ഉച്ചരിച്ചതേയില്ല. പക്ഷേ സമരത്തിനെതിരായ ജനാധിപത്യധ്വംസനത്തെ ശക്തമായി ചോദ്യം ചെയ്തു തെരുവിലിറങ്ങി. പ്രധാനമന്ത്രിയുടെ വീട്ടിലേക്കു വരെ അസാധാരണമായ മിന്നല്‍ സമരം നയിച്ചു. പൊലീസ് രാഹുല്‍ ഗാന്ധിയെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സമരത്തിന്റെ മാനം തന്നെ മാറ്റിക്കളഞ്ഞു. പൊലീസ് സ്റ്റേഷനിലും പാര്‍ലമെന്റിലും സമരവേദിയിലുമെല്ലാം വര്‍ധിതവീര്യവുമായി പ്രതിപക്ഷ എം.പിമാരെത്തിയതോടെ രാഷ്ട്രീയസാഹചര്യവും ജന്‍സീ സമരത്തിലേക്കു കേന്ദ്രീകരിച്ചു. കേന്ദ്രസര്‍ക്കാരിനെ കടുത്ത സമ്മര്‍ദത്തിലാക്കിയത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ പ്രതിപക്ഷം കൂടിയാണ്.
കേന്ദ്രസര്‍ക്കാര്‍ നേരിട്ട സമാനതകളില്ലാത്ത സമ്മര്‍ദം
പ്രതിപക്ഷം പാര്‍ലമെന്റിനകത്തും യുവജനത പാര്‍ലമെന്റിനു പുറത്തും വലയം തീര്‍ത്തതോടെ മോദി സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായി. യുവജനങ്ങളുടെ ഒഴുക്ക് തടയാന്‍ അധികാരത്തിന്റെ സകല മുഷ്ടിയുമുപയോഗിച്ച് ശ്രമിച്ചിട്ടും പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നത് ഭരണകൂടത്തെ കടുത്ത സമ്മര്‍ദത്തിലാക്കി. രാജ്യത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും സമരത്തിനു പിന്തുണയുമായി കൂടുതല്‍ പ്രതിഷേധങ്ങള്‍ രാഷ്ട്രീയഭേദമില്ലാതെ ഉയര്‍ന്നു വന്നതോടെ ഭരണകൂടത്തിനെതിരായ വികാരം ധ്രുവീകരിക്കുന്നത് സര്‍ക്കാര്‍ നേരിട്ടറിഞ്ഞു. ഒപ്പം രാജ്യത്തെ യുവജനങ്ങളുടെ സമരത്തെ പിന്തുണച്ച് പ്രതിപക്ഷം രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതും സര്‍ക്കാരിന് വന്‍തിരിച്ചടിയായി. യുവാക്കളുടെ സ്വപ്നമെന്നു നാഴികയ്ക്കു നാല്‍പതുവട്ടം ഉരുവിട്ടുകൊണ്ടിരുന്ന പ്രധാനമന്ത്രി യുവാക്കള്‍ക്കെതിരാണെന്ന വിശകലനങ്ങള്‍ സര്‍ക്കാരിനെ പിടിച്ചുലച്ചു. ഇക്കാലത്തിനിടെ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതു പോലെ നരേന്ദ്രമോദി ആദ്യം വ്യക്തിപരമായി തന്നെ സമരത്തോടു പ്രതികരിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പുമായി വന്നു. വൈകാരികതയും രക്ഷാകര്‍തൃവും പാകത്തിനു ചാലിച്ചെടുത്ത പതിവ് ശൈലി പക്ഷേ ജന്‍സിയുടെ പക്കല്‍ ഏല്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ കണ്ടപ്പോള്‍ അസാധാരണമായൊരു സെല്‍ഫി വിഡിയോയുമായി പ്രധാനമന്ത്രി തന്നെ വീണ്ടുമൊരു പരിശ്രമം നടത്തി. പക്ഷേ ജന്‍സീയുടെ ക്ലാരിറ്റി എന്താണെന്ന് മോദി കൊണ്ടറിഞ്ഞു. പ്രധാനമന്ത്രിയുടെ സെല്‍ഫിയും മീമുകളായും കണ്ടന്റായും പറ പറത്തിക്കളഞ്ഞു ജന്‍ സി. ഒടുവില്‍ മറ്റൊരു വഴിയുമില്ലെന്നു വ്യക്തമായതോടെ ധര്‍മേന്ദ്രപ്രധാന്‍ രാജിക്കത്തെഴുതി.