New Delhi: Congress President Mallikarjun Kharge, Lok Sabha LoP Rahul Gandhi, Samajwadi Party MP Akhilesh Yadav, NCP (SP) MP Supriya Sule, JKNC leader Omar Abdullah, RJD leader Tejashwi Yadav, TMC supremo Mamata Banerjee, JKPD leader Mehbooba Mufti and others during the INDIA bloc meeting, in New Delhi, Monday, June 8, 2026. (PTI Photo/Salman Ali) (PTI06_08_2026_000396B)
ഇന്ത്യ സഖ്യ യോഗത്തിലെ പ്രധാനചര്‍ച്ച അദാനിയോ അംബാനിയോ ആയിരുന്നോ ? അല്ലേയല്ല. രാജ്യത്തെ പ്രതിപക്ഷ സഖ്യത്തിലുയര്‍ന്ന പ്രധാന ആശങ്ക അവര്‍ സ്വയം, അതായത് പ്രതിപക്ഷം ഇല്ലാതാവുന്നു, അല്ലെങ്കില്‍ ഇല്ലാതാക്കുന്നു എന്നതായിരുന്നു. ഭരണപക്ഷം തന്നെ പ്രതിപക്ഷത്തെയും സൃഷ്ടിക്കുന്ന അസാധാരണ രാഷ്ട്രീയ പരിസ്ഥിതിയിലേക്ക് ഇന്ത്യ പോകുന്നു എന്ന ആശങ്കയാണ് യോഗത്തില്‍ പങ്കെടുത്ത പ്രധാനപാര്‍ട്ടികള്‍ പങ്കുവച്ചത്. എല്ലാ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും കൈപ്പിടിയിലാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിപക്ഷത്തിന്‍റെ ഇടം കൂടി കൈപ്പിടിയിലൊതുക്കുന്നു എന്ന് ഇന്ത്യ സഖ്യം ആരോപിക്കുകയാണ്..
ഇക്കൊല്ലം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലവും അതിനു ശേഷമുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളുമാണ് പല നേതാക്കളെയും ആശങ്കപ്പെടുത്തിയത്. ഭരണപക്ഷം കൂടുതല്‍ കരുത്താര്‍ജിക്കുമ്പോള്‍ പ്രതിപക്ഷം ദുര്‍ബലമാവുന്നു. മണി പവറും മസില്‍ പവറും ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപി ഇല്ലായ്മ ചെയ്യുന്നു എന്ന് പരാതിപ്പെട്ടവര്‍ക്കും പക്ഷേ പ്രതിപക്ഷത്തെ ഐക്യമില്ലായ്മയും ചൂണ്ടിക്കാണിക്കേണ്ടി വന്നു. തമിഴ്നാട്ടില്‍ സഖ്യം പൊളിഞ്ഞതു തന്നെ മുഖ്യ ഉദാഹരണം. പാര്‍ലമെന്‍റില്‍ ഇന്ത്യ സഖ്യത്തിന്‍റെ പ്രധാന ശബ്ദമായിരുന്ന ഡിഎംകെയെ അങ്ങനെ കൈവിട്ടത് ശരിയായില്ല എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പ്രവര്‍ത്തനത്തെ ഗൗരവമായെടുക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനം തന്നെ വിവിധ പാര്‍ട്ടികളില്‍ നിന്നുണ്ടായി.
ബിജെപി എങ്ങനെയാണ് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുന്നത് എന്ന് ഇനിയെങ്കിലും കണ്ണുതുറന്ന് കാണണം എന്ന് മുതിര്‍ന്നനേതാക്കള്‍ പറഞ്ഞു. ഉദാഹരണത്തിന് ബംഗാളില്‍ മുഖ്യപ്രതിപക്ഷത്തെ തന്നെ അടര്‍ത്തിമാറ്റി പ്രതിപക്ഷമാക്കി മാറ്റിയത് നിസാരമായി കാണരുത്.
.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ രാജ്യത്തെ ജനം പൂര്‍ണമായി കൈവിട്ടിട്ടില്ല എന്ന് ഇന്ത്യ സഖ്യ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് ബംഗാളില്‍ ബിജെപി നേടിയത് 45.9 ശതമാനം വോട്ടെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 40.6 ശതമാനം വോട്ടുണ്ട്. അഞ്ചു ശതമാനമാണ് വ്യത്യാസം. തൃണമൂലിനൊപ്പം കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും നേടിയ വോട്ടു കൂടി ചേര്‍ത്താല്‍ ബിജെപി നേടിയതിനെക്കാള്‍ മുകളിലാണ്. എസ്ഐആറിലൂടെ വെട്ടിമാറ്റിയ വോട്ടുകളും പ്രതിപക്ഷത്തിന്‍റെതു തന്നെ. അസമില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയപ്പോള്‍ കേരളത്തിന് കോണ്‍ഗ്രസിന് ഇത് സാധ്യമായി എന്നതും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസര്‍ക്കാരിലേക്ക് വന്നാല്‍ രണ്ട് ഘടകകക്ഷികളുടെ, ജെഡിയുവിന്‍റെയും ടിഡിപിയുടെയും പിന്തുണയിലാണ് ബിജെപി ഭരിക്കുന്നത്. അതിനാല്‍ത്തന്നെ രാജ്യത്ത് പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലമായി എന്ന വാദത്തെ ഇന്ത്യ സഖ്യം തള്ളുന്നു. മറ്റൊന്ന് പ്രതിപക്ഷം കരുത്താര്‍ജിക്കാതിരിക്കാന്‍ അവരുടെ സ്പേസിലേക്ക് ചില അരാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബോധപൂര്‍വം സൃഷ്ടിച്ചുവിടുന്നു എന്ന ചിന്ത പ്രധാനപാര്‍ട്ടികള്‍ക്കുണ്ട്. അതായത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ശബ്ദം പ്രതിപക്ഷം എന്ന നിലയില്‍ ഉയരാതിരിക്കാന്‍ സമൂഹമാധ്യമങ്ങളും മറ്റും ഉപയോഗിച്ച് സമാന്തര പ്രതിപക്ഷത്തെ ഭരണപക്ഷം തന്നെ സൃഷ്ടിക്കുന്നു എന്ന സംശയമാണ് സഖ്യത്തിനുള്ളത്. ഇതിനായി ഭരണസ്വാധീനവും പണവും വന്‍ തോതില്‍ ഉപയോഗിക്കുന്നു എന്നാണ് ഇന്ത്യ സഖ്യം കരുതുന്നത്.
അതേസമയം, ഇതെല്ലാം പറയുമ്പോഴും രാജ്യത്തെ ജനങ്ങളുടെ പൊള്ളുന്ന പ്രശ്നങ്ങളില്‍ ഇന്ത്യ സഖ്യത്തിന് കാര്യമായി ഇടപെടാന്‍ കഴിയുന്നില്ല എന്നത് യോഗം അംഗീകരിച്ചു. നീറ്റ്, സിബിഎസ്ഇ വിഷയങ്ങള്‍ മുതല്‍ വിലക്കയറ്റം വരെയുള്ള കാര്യങ്ങളില്‍ ഓരോ പാര്‍ട്ടിയും സ്വന്തം നിലയ്ക്ക് നടത്തുന്ന ചെറുസമരങ്ങള്‍ക്ക് അപ്പുറത്തേക്ക്പ്രതിപക്ഷ സഖ്യമെന്ന നിലയില്‍ ഒരു സമരവും രാജ്യത്ത് ഉണ്ടായിട്ടില്ല. ഇതിന് ആരും മുന്‍കയ്യെടുക്കുന്നുമില്ല. ഗൗരവമുള്ള ഈ വിഷയത്തെ ഇന്ത്യ സഖ്യം എങ്ങനെ കൈകാര്യം ചെയ്യാന്‍ പോകുന്നു എന്നതാണ് രാജ്യം ഇനി കാത്തിരിക്കുന്നത്.
പ്രതിപക്ഷം മരിച്ചാല്‍ പിന്നാലെ ജനാധിപത്യവും അന്ത്യശാസം വലിക്കും. വിയോജിപ്പുകളും എതിര്‍ശബ്ദങ്ങളും ശക്തമായി ഉയരുന്നില്ലെങ്കില്‍ ഭരണപക്ഷം അത് ഏത് കക്ഷിയായലും ഏകാധിപത്യത്തിലേക്ക് പോവും. ഓര്‍ക്കുക, വര്‍ത്തമാനകാല ലോകത്ത് ഏതാണ്ട് എല്ലാ ഏകാധിപതികളും തിരഞ്ഞെടുക്കപ്പെട്ടവരാണ്.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കുക, ഭരണകൂടത്തിന് മേല്‍ checks and balances ഉറപ്പാക്കുക,ജനങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും ഉയർത്തിക്കാട്ടുക, അവ പൊതുസമൂഹത്തിന്റെ ചർച്ചാവിഷയമാക്കുക തുടങ്ങിയവയെല്ലാം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യ സഖ്യം അധികം വൈകാതെ അപ്രസക്തമാവും.