വര്‍ഷങ്ങളായി രണ്ട് പാര്‍ട്ടികള്‍ മാറി മാറി ഭരിക്കുന്ന തമിഴ്നാട്ടില്‍ കൊടുങ്കാറ്റായി മൂന്നാമതൊരു കക്ഷി. തമിഴ്‌നാടിന്‍റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിക്കാവുന്ന ലീഡുമായാണ് വിജയ്‌യുടെ പാര്‍ട്ടി ടിവികെ മുന്നേറുന്നുത്. നൂറിലധികം സീറ്റുകളില്‍ ടിവികെ മുന്നിലാണ്. വിജയ് ആകട്ടെ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ്ക്ക് ലീഡ് ചെയ്യുന്നു. പെരമ്പൂരിൽ 2990 വോട്ടിനും തിരുച്ചിറപ്പള്ളിയിൽ 3299 വോട്ടുകൾക്കും ലീഡ്.
വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടി തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങളുമുണ്ടായിരുന്നു. ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലമാണ് ടിവികെ തമിഴ്‌നാടിന്‍റെ രാഷ്ട്രീയ ഭൂപടം മാറിമറിയും എന്ന് പ്രവചിച്ചത്. തമിഴ്‌നാട്ടിലെ 234 അംഗ നിയമസഭയിൽ 98– 120 സീറ്റുകൾ ടിവികെ നേടും. ഡിഎംകെ സഖ്യത്തിനൊപ്പം സ്ഥാനം പിടിക്കും എന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലം. ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ പാർട്ടിയായി മാറുകയോ അല്ലെങ്കിൽ കിങ് മേക്കറായി മാറുകയോ ചെയ്തേക്കാമെന്നും ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലത്തിൽ പറഞ്ഞിരുന്നു. 118 സീറ്റുകളാണ് തമിഴകത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.
നിലവില്‍ ഡിഎംകെയുടെ കയ്യിലുള്ള രണ്ട് സീറ്റിലാണ് വിജയ് മുന്നേറുന്നത് എന്നും ശ്രദ്ധേയമാണ്. ജയിക്കാന്‍ വലിയ ശ്രമം നടത്തേണ്ടി വരുമെന്ന് ഉറപ്പിച്ച രണ്ട് സീറ്റുകളായിരുന്നു പെരമ്പൂരും ട്രിച്ചി ഈസ്റ്റും. തിരുച്ചിറപ്പള്ളി ജില്ലയിലാണ് ട്രിച്ചി ഈസ്റ്റ് നിയമസഭാ മണ്ഡലം. നഗരപ്രദേശങ്ങള്‍ കൂടുതലുള്ള ന്യൂനപക്ഷ ജനസംഖ്യ നിര്‍ണയകമായ മണ്ഡലം. വെള്ളാളർ സമുദായത്തിൽ നിന്നുള്ള ക്രിസ്ത്യൻ വോട്ടാണ് മണ്ഡലത്തിലുള്ളത്. ട്രിച്ചിയില്‍ ന്യൂനപക്ഷ വോട്ട് അനുകൂലമാകുമെന്നാണ് ടിവികെ പ്രതീക്ഷ. അതേസമയം ഡി.എം.കെയും എ.ഐ.എ.ഡി.എം.കെ യും ജയിച്ച പെരമ്പൂര്‍ സീറ്റ് 2019 ലെ ഉപതിരഞ്ഞെടുപ്പ് മുതല്‍ ഡി.എം.കെയുടെ കയ്യിലാണ്. ഇവിടെ ജനപ്രീതി വോട്ടാകുജനപ്രീതി വോട്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
തിരഞ്ഞെടുപ്പിനൊരുങ്ങിയപ്പോള്‍ തന്നെ വിജയ്ക്ക് പ്രതിസന്ധികളുടെ വേലിയേറ്റമായിരുന്നു. കരൂര്‍ ദുരന്തത്തില്‍ തുടങ്ങി സ്വന്തം പേരില്‍ വന്ന മൂന്നു കേസുകളുള്‍പ്പെടെ താരത്തെ അങ്കലാപ്പിലാക്കിയിരുന്നു. കുടുംബബന്ധത്തിന്‍റെ തകര്‍ച്ചയും നടിയുമായുള്ള ബന്ധവും അങ്ങനെ നേരിട്ട ആരോപണങ്ങള്‍ നിരവധി. ഒടുവില്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മത്സരിക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥികളെപ്പോലും കിട്ടാതെ വിജയ് പാടുപെട്ടു. ‘ജനനായകനെ’ന്ന് ബിഗ് സ്ക്രീനിലൂടെയും തമിഴ് മക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച് 100കോടി മുടക്കിയ പടം പെട്ടിയില്‍ നിന്നും പുറത്തെടുക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ വിവാദങ്ങള്‍ക്കൊന്നും വിജയ് എന്ന ‘നായകന്‍റെ’ ജനപ്രതീതി കുറയ്ക്കാന്‍ കഴിഞ്ഞില്ല എന്നുവേണം കരുതാന്‍.
അതുപോലെ തന്നെ വന്‍ വാഗ്ദാനങ്ങളോടെയായിരുന്നു ടിവികെയുടെ പ്രചാരണം. ജയിപ്പിച്ചാല്‍ എല്ലാ മാസവും മണ്ഡലസന്ദര്‍ശനം, യുവതികള്‍ക്ക് വിവാഹത്തിന് ഒരു പവനും പട്ടുസാരിയും, കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6 സൗജന്യ പാചകവാതക സിലിണ്ടര്‍,60 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് മാസം 2,500 രൂപ, നവജാത ശിശുക്കള്‍ക്ക് സ്വര്‍ണമോതിരം, മക്കളുടെ പഠനത്തിന് അമ്മമാര്‍ക്ക് 15,000 രൂപ എന്നിവയായിരുന്നു ടിവികെ വോട്ടര്‍മാര്‍ക്ക് മുന്നില്‍വച്ച വാഗ്ദാനങ്ങള്‍.