പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണൗട്ട് . രാഹുലിനെ 'അവിവേകി' 'വിദ്യാഭ്യാസമില്ലാത്തവന്‍' എന്നെല്ലാമാണ് കങ്കണ വിശേഷിപ്പിച്ചത്. ന്യൂസ് 18 സംഘടിപ്പിച്ച റൈസിംഗ് ഭാരത് ഉച്ചകോടിയിൽ ആയിരുന്നു കങ്കണയുടെ വിവാദ പരാമർശങ്ങൾ.
രാഷ്ട്രീയത്തിൽ എന്താണ് ചെയ്യാൻ പാടില്ലാത്തതെന്ന് രാഹുൽ ഗാന്ധിയിൽ നിന്നാണ് പഠിക്കുന്നത്. പാർലമെന്റിൽ രാഹുലിൻ്റെ പെരുമാറ്റം ഒരു ഗുണ്ടയുടേത് പോലെയാണെന്ന് കങ്കണ കുറ്റപ്പെടുത്തി. 'അദ്ദേഹം പാർലമെൻ്റിൽ എങ്ങനെ പെരുമാറുന്നു എന്ന് നിങ്ങൾ കണ്ടു കാണും. രാഹുൽ ഗാന്ധിയുടെ പ്രവൃത്തികളിൽ കോൺഗ്രസിന് ലജ്ജയുണ്ടെന്ന് ഞാൻ കരുതുന്നു. പാർട്ടിക്കൊരു ഭാവിയുണ്ടെന്ന് ഞാൻ കരുതുന്നില്ല, അവർക്ക് രക്ഷപ്പെടണമെങ്കിൽ, മെച്ചപ്പെട്ട ഒരു നേതാവിനെ അവർ കണ്ടുപിടിക്കണം' കങ്കണ പറഞ്ഞു.
ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം അപലപനീയമാണെന്നും കങ്കണ പറഞ്ഞു. രാഹുൽ ഗാന്ധി ആ പ്രതിഷേധക്കാരെ 'ബബ്ബർ ഷേർ' എന്ന് വിളിച്ചു. അദ്ദേഹത്തിന് ഭ്രാന്തായെന്ന് ഞാൻ കരുതുന്നു. ഒരു ആഗോള വേദിയിൽ പോലും അദ്ദേഹം ഇന്ത്യയെക്കുറിച്ച് മോശമായി സംസാരിക്കുകയും രാജ്യത്തെയും അതിന്‍റെ സമ്പദ്വ്യവസ്ഥയെയും അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അദ്ദേഹം ഇന്ത്യ വിരുദ്ധ ശക്തികളുടെ കൈകളിലെ പാവയാണ്.
രാഹുലിനെ 'രാജാ ബേട്ട' (ലാളിച്ച് വഷളാക്കിയ കുട്ടി) എന്നും അവർ വിശേഷിപ്പിച്ചു. 'സ്വാതന്ത്ര്യാനന്തരം, മഹാത്മഗാന്ധി കോൺഗ്രസ് പിരിച്ചുവിടണമെന്ന് പറഞ്ഞിരുന്നു. പക്ഷേ നെഹ്റു സമ്മതിച്ചില്ല. ഗാന്ധിജിയുടെ സ്വപ്‌നം രാഹുൽ ഗാന്ധി പൂർത്തികരിക്കുമെന്നും കങ്കണ പരിഹസിച്ചു.
രാഹുൽ ഗാന്ധി രാജ്യത്തിന് അപകടമാണ്, അദ്ദേഹത്തിന്‍റെ ഐക്യു എത്ര താഴ്ന്നതാണെന്നതില്‍നിന്നു തന്നെ എത്രവലിയ ഭീഷണിയാണെന്ന് വ്യക്തമാകും. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് താൻ മാതൃകയാക്കുന്നതെന്നും കങ്കണ കൂട്ടിച്ചേർത്തു.