2014 മുതൽ ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടക്കുന്നതായുള്ള സംശയം കോൺഗ്രസിനുണ്ട്. നേതാക്കൾ ഇക്കാര്യം സൂചിപ്പിച്ചതോടെ യാഥാർഥ്യം തേടി രാഹുൽ ഗാന്ധി ഇറങ്ങി. ഓരോരോ തിരഞ്ഞെടുപ്പുകളെയായി നിരീക്ഷിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പോടെ കാര്യങ്ങൾ വ്യക്തമായി. അങ്ങനെയാണ് വോട്ടർപട്ടിക പരിശോധനയ്ക്കായി കോൺഗ്രസ് കച്ചകെട്ടിയിറങ്ങുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നടത്തിയ ആഭ്യന്തര സർവേയും യഥാർഥ ഫലവും തമ്മിലുള്ള അന്തരം വലുതായതോടെ പഠനത്തിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്തു. തെളിവുകൾ അടങ്ങിയ ആറ്റംബോംബ് ഉടൻ പൊട്ടിക്കുമെന്ന് ഏതാനും ദിവസം മുൻപ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
സത്യം തെളിയിക്കാൻ കോൺഗ്രസ്
ആദ്യപടിയായി തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയുടെ ഡിജിറ്റൽ പകർപ്പും സിസിടിവി ദൃശ്യങ്ങളും ചോദിച്ചു. ആവശ്യം തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷൻ 7 അടി ഉയരത്തിൽ നിരവധി കെട്ടുകൾ ആയി പേപ്പറിൽ പ്രിന്റ് ചെയ്ത വോട്ടർ പട്ടിക നൽകി. ഈ നടപടി തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കളവ് വെളിപ്പെടുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു
കർണാടക ലോക്സഭ തിരഞ്ഞെടുപ്പിൽ 16 ഇടത്ത് വിജയിക്കുമെന്നായിരുന്നു ആഭ്യന്തര സർവെ. ജയിച്ചത് 9 ഇടത്തുമാത്രം. 7 ഇടത്ത് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.അതിൽ ഒന്ന് ബാംഗ്ലൂർ സെൻട്രൽ . അതിനാൽ ബാംഗ്ലൂർ സെൻട്രലിലെ മഹാദേവപുര നിയമസഭ മണ്ഡലത്തിലെ വിവരശേഖരണം തുടങ്ങി
2024 ൽ ബാംഗ്ലൂർ സെൻട്രൽ ലോക്സഭ മണ്ഡലത്തിൽ മൻസൂർ അലി ഖാൻ (INC), പിസി മോഹൻ (BJP) എന്നിവരായിരുന്നു സ്ഥാനാർഥികൾ. കോൺഗ്രസിന് ലഭിച്ച വോട്ടുകൾ 6,26,208.ബിജെപിക്ക് - 6,58,915.
മാർജിൻ - 32,707 . മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്
കോൺഗ്രസിന് 1,15,586 , ബിജെപിക്ക് - 2,29,632, മാർജിൻ -1 ,14,046 പേർ. കോൺഗ്രസ് അന്വേഷണത്തിൽ കണ്ടെത്തിയ ആകെ കള്ളവോട്ട് 1,00,250
കള്ളവോട്ട് വന്ന വഴി
ഇരട്ട വോട്ടർമാർ - 11,965
വ്യാജ വിലാസങ്ങൾ -40,009
ഒറ്റ വിലാസത്തിൽ കൂടുതൽ വോട്ടർമാർ -10,452
വ്യാജ ഫോട്ടോകൾ - 4,132
ഫോം 6 ന്റെ ദുരുപയോഗം - 33,692 പേർ
വോട്ടർപട്ടിക പരിശോധിച്ച കോൺഗ്രസിന്റെ കണ്ടെത്തലുകൾ
ആദിത്യ ശ്രീവാസ്തവ എന്നയാൾക്ക് കർണാടകയിലും മഹാരാഷ്ട്രയിലും യുപിയിലും വോട്ട്.
വോട്ടര്‍ പട്ടികയില്‍ വീട്ടു നമ്പരിന്‍റെ സ്ഥാനത്ത് പൂജ്യം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു
അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരങ്ങൾ മാത്രം
80 വോട്ടർമാർക്ക് ഒരു വീടിന്‍റെ നമ്പർ.
പല കുടുംബങ്ങളിൽ നിന്നുള്ള 46 പേർക്ക് ഒറ്റ വിലാസം
68 പേർക്ക് ഒരു വ്യവസായ സ്ഥാപനത്തിന്‍റെ വിലാസം
70 വയസുള്ള കന്നി വോട്ടർ. ഈ വോട്ടർ വോട്ട് ചെയ്തതിന്റെ 2 സ്ലിപ്പുകൾ
തിരിച്ചറിയൽ ഫോട്ടോകൾ ഇല്ലാത്ത 4132 വോട്ടർമാർ
രാഹുൽഗാന്ധി ഉന്നയിക്കുന്ന ആരോപണം
രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെ തകർത്ത് ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ് ബിജെപി എന്നാണ് തെളിവുകൾ ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആരോപണം. തിരഞ്ഞെടുപ്പ് സംവിധാനത്തെ നശിപ്പിക്കാൻ ബിജെപിക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷൻ നിൽക്കുന്നു. ഡിജിറ്റൽ വോട്ടർ പട്ടികയും ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ തരുന്നില്ലെങ്കിൽ അതിന്റെ അർഥം അവരും ഈ കൊള്ളയിൽ പങ്കാളികളാണെന്ന്. വോട്ട് മോഷണത്തിനെതിരെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമാണ് തെളിവുകൾ പുറത്തുവിടൽ എന്നും രാഹുൽ ഗാന്ധി പറയുന്നു. വോട്ട് മോഷണത്തിന് കൂട്ടുനിന്നവരൊന്നും രക്ഷപ്പെടില്ലെന്നും പിന്നാലെ ഉണ്ടെന്നും രാഹുൽ ഗാന്ധി ആവർത്തിക്കുന്നു.