നവ കേരളയാത്രയ്ക്കിടെ  ആലപ്പുഴയിൽ  പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ എസ്ഐടി ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നൽകി . ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. 

കോടതി നിർദ്ദേശിച്ച പ്രകാരം പ്രതികൾ മൂന്നുദിവസം എസ്ഐടി മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്താൻ സെഷൻസ്. കോടതി അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് അപ്പീൽ നൽകാൻ തീരുമാനിച്ചിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. എപ്പോൾ വിളിച്ചാലും ഹാജരാകണം എന്ന വ്യവസ്ഥയിലാണ് പ്രതികളെ വിട്ടയച്ചത്. 

2023 ഡിസംബർ 15നാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളായ എ.ഡി തോമസ് എംഎൽഎ, അഡ്വക്കേറ്റ് അജയ് ജൂവൽ കുര്യാക്കോസ് എന്നിവരെ പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാറും മറ്റ് നാലുപേരും ചേർന്ന് മർദ്ദിച്ചത്. 

ആദ്യം പ്രതികൾക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പകാളാണ് ചുമത്തിയിരുന്നെങ്കിലും പിന്നീട് നരഹത്യാശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി. ഇതേ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.

ENGLISH SUMMARY:

The SIT is appealing the anticipatory bail granted to those accused of assaulting Youth Congress workers during the Navakerala Yatra. The Special Investigation Team is seeking the cancellation of the bail order issued by the Alappuzha District Sessions Court.