പട്ടികജാതിക്കാരന്‍റെ ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ നിറവും ശരീരപ്രകൃതയും മാനദണ്ഡമാക്കിയ തിരുവണ്ണാമലൈ ജില്ലാ വിജിലൻസ് കമ്മിറ്റിയുടെ നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഹിന്ദു ആദി ദ്രാവിഡ വിഭാഗത്തില്‍പ്പെടുന്ന ചെന്നൈ കസ്റ്റംസ് വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണർ എം. രവികുമാറിന്റെ ജാതി സര്‍ട്ടിഫിക്കറ്റാണ് ജസ്റ്റിസ് ഡി. ഭാരത ചക്രവർത്തി റദ്ദാക്കിയത്. ഹർജിക്കാരൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്നതിൽ തർക്കമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജിലൻസ് കമ്മിറ്റിയോട് കേസ് പുനഃപരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കസ്റ്റംസില്‍ അസിസ്റ്റന്‍റ് കമ്മീഷണറായ രവികുമാര്‍ 2026 മേയ് 30-ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ മേയ് നാലിനാണ് വിജിലന്‍സ് കമ്മിറ്റി ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ സാധുത പരിശോധിക്കുന്നത്. വെളുത്ത നിറം, ചുരുണ്ട മുടി, ഉയരം എന്നിങ്ങനെ നല്ല ശരീരപ്രകൃതിയുള്ളയാളാണെന്നും തമിഴും ഇംഗ്ലീഷും സംസാരിക്കുന്നയാളാണെന്നും കണ്ടെത്തിയാണ് ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തീരുമാനിച്ചത്. ശാരീരിക-ഭാഷാപരമായ തരംതിരിക്കലുകൾക്ക് നിയമപരമായോ ശാസ്ത്രീയമായോ ഉള്ള െതളിവുകളുടെ പിന്തുണയില്ലെന്നും കോടതി വ്യക്തമാക്കി.
ഈ കേസിൽ ഹർജിക്കാരൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്നതിൽ തർക്കമില്ലെന്നും എന്നാൽ തർക്കവിഷയം മതംമാറി തിരിച്ചുവന്നതിന്റെ ആധികാരികതയാണെന്ന് കോടതി വ്യക്തമാക്കി. 1986 ഡിസംബറിലാണ് രവികുമാറിന് പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ഹിന്ദു ആദി ദ്രാവിഡർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. തുടർന്ന് കസ്റ്റംസ് വകുപ്പിൽ ജോലിയിൽ ലഭിക്കുകയും ചെയ്തു. ഹിന്ദു ആദി ദ്രാവിഡ വിഭാഗത്തിൽപ്പെട്ട രവികുമാറിന്റെ പിതാവ് 1960-ൽ ക്രിസ്തുമതം സ്വീകരിച്ചത്. രവികുമാർ 1966-ൽ ഒരു ക്രിസ്തീയ കുടുംബത്തിലാണ് ജനിച്ചത്. പിന്നീട് 1983 ല്‍ ചെന്നൈയിലെ ആര്യസമാജ കേന്ദ്രത്തിൽ നടന്ന ചടങ്ങുകളിലൂടെ രവി കുമാറും പിതാവും ഹിന്ദുമതത്തിലേക്ക് തിരികെ എത്തി. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ആർ. അയ്യാവു ജെയിംസ് എന്നതിൽ നിന്ന് ആർ. മുനുസാമി എന്നാക്കി. എ. സൗന്ദരരാജൻ എന്ന പേരാണ് എം. രവികുമാർ എന്നാക്കിയത്.