ഭാര്യയെ മൃഗത്തെപ്പോലെ കാണരുതെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ഗാർഹിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടിയ ഭർത്താവിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഭാര്യയോട് മൃഗത്തെപ്പോലെ പെരുമാറാൻ കഴിയില്ലെന്നും അവൾ മാന്യത അർഹിക്കുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ബിഹാർ സ്വദേശിയാണ് ഗാർഹിക പീഡന കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് പി.ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ 126(2), 115(2), 109, എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് പട്‌ന ഹൈക്കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചിരുന്നു.
പിന്നാലെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. മദ്യപിച്ച് വന്ന് നിരന്തരം ഭാര്യയെ മർദിക്കുന്ന സ്വഭാവം പ്രതിക്കുണ്ടായിരുന്നു. മർദനത്തിൽ ഭാര്യക്ക് പലപ്പോഴും പരിക്കേറ്റിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. കേസ് എടുത്തതിന് പിന്നാലെ പ്രതി മുങ്ങി. പിന്നാലെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിക്കുക ആയിരുന്നു.