പത്ത് മില്ലി ലീറ്റർ മദ്യം കൈവശം വച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്‌തതിൽ കോടതിയുടെ രൂക്ഷ വിമർശനം. വളാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെയാണ് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി രൂക്ഷ വിമർശനമുയർത്തിയത്. 10 മില്ലി ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം വച്ചതിന് യുവാവിന് ഒരാഴ്ച്ച ജയിലിൽ കിടക്കേണ്ടി വന്നതിലാണ് കോടതി വിമർശനം ഉന്നയിച്ചത്. തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷി(32)നെയാണ് ഇക്കഴിഞ്ഞ 25ന് വിദേശമദ്യം കൈവശം വച്ചെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇങ്ങനെ ഒരു അറസ്റ്റ് നടന്നത് ഏതെങ്കിലും ബനാന റിപ്പബ്ലിക്കിലല്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.