പരീക്ഷാ നടത്തിപ്പില്‍ വിശ്വാസ്യത ഉറപ്പാക്കുമെന്ന് കേന്ദ്രം. ബില്‍ മോദിയുടെ നിശ്ചയദാര്‍ഢ്യമെന്നും ചോദ്യചോര്‍ച്ച ആദ്യമായല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. പരീക്ഷ പരിഷ്കരണ ബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച തുടരുകയാണ്. വ്യക്തിഗതകുറ്റകൃത്യങ്ങളുടെ ശിക്ഷ കുത്തനെ കൂട്ടും. സര്‍വീസ് പ്രൊവൈഡര്‍മാരുടെപിഴ അഞ്ചുകോടിയാക്കി ഉയര്‍ത്തുമെന്നും പരീക്ഷ നടത്തിപ്പിലെ വിലക്ക് എട്ടുവര്‍ഷമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
പരീക്ഷ കേസ് അന്വേഷണം 2 മാസത്തില്‍ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രം. പ്രധാനപ്പെട്ട ബില്ല് ചര്‍ച്ച ചെയ്യുമ്പോള്‍ മോദി എത്താത്തിനെ ചോദ്യംചെയ്ത പ്രതിപക്ഷം ബില്‍ വെറും കണ്‍കെട്ടെന്ന് ആരോപിച്ചു. കേന്ദ്രത്തിന്‍റെ തന്ത്രമാണ് ബില്ലെന്ന് ഗൗരവ് ഗൊഗോയ്. 2024 നീറ്റ് യു.ജി ചോദ്യപേപ്പറും ചോര്‍ന്നു. 45 പ്രതികളില്‍ 44 പേര്‍ക്കും ജാമ്യം ലഭിച്ചു. 12 മാസമായിട്ടും മുഖ്യപ്രതിയെ പിടികൂടാനായില്ല. 2024ലെ നിയമത്തിനുശേഷവും വലിയ ചോര്‍ച്ചയുണ്ടായി. നിയമം പരാജയമാണെന്ന് ഇതില്‍നിന്ന് വ്യക്തം. NTA യിലെ 47 ഉദ്യോഗസ്ഥരെ പുറത്താക്കി. എന്‍ടിഎയില്‍ യഥാര്‍ഥത്തിലുള്ളത് 35 തസ്തികകള്‍. ബാക്കിയുള്ളവര്‍ എവിടെനിന്ന് വന്നുവെന്നും പ്രതിപക്ഷം.
ആറു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കും. പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരും സംസാരിച്ചേക്കും. ഭരണപക്ഷത്തുനിന്ന് യുവ എം.പിമാരാണ് കൂടുതലും സംസാരിക്കുക. രാജ്യസഭയില്‍ പ്രതിഷേധം തുടര്‍ന്നേക്കും. രാവിലെ സഭ ചേര്‍ന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടി ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സഭാധ്യക്ഷന്‍ അനുവദിച്ചില്ല.
അതേസമയം, സിജെപി വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കുനേരെയുള്ള പൊലീസ് നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ ഉടൻ മോചിപ്പിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടു. ക്രിമിനൽ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ബാധകമാകില്ല. പൊലീസ് നടപടിക്കെതിരെ പരാതികളുയര്‍ന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസയച്ചു. അതിക്രമ പരാതികളില്‍ ന്യായവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഏതുതരം അന്വേഷണത്തെയും പിന്തുണയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.