യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ റെയിൽവേക്ക് ഗുരുതര വീഴ്ച എന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടും പാലക്കാട് അടക്കം വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ ഉണ്ടെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥർക്ക് ഒരു മാസത്തെ അന്ത്യശാസനം നൽകിയതായി പി.എ.സി ചെയർമാൻ കെ.സി.വേണുഗോപാൽ അറിയിച്ചു.
രാജ്യത്തെ റെയിവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വെറും കടലാസിലൊതുങ്ങുകയാണെന്ന് വ്യക്തമാക്കുന്ന പുതിയ സി.എ.ജി റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പിഎസിയുടെ ഈ നടപടി. രാജ്യത്തെ 588 സ്റ്റേഷനുകളിൽ നടത്തിയ ഓഡിറ്റിലാണ് റെയിൽവേയുടെ അനാസ്ഥ പുറത്തുവന്നത്. അഞ്ഞൂറ് കോടിയിലധികം വരുമാനമുള്ള സ്റ്റേഷനുകളിൽ പോലും വലിയ പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, 380 സ്റ്റേഷനുകളിൽ വാട്ടർ കൂളറുകളില്ല. 138 ഇടത്ത് കുടിവെള്ള ടാപ്പുകളോ, 111 സ്റ്റേഷനുകളിൽ മൂത്രപ്പുരകളോ പോലുമില്ല. കൂടാതെ, ഭിന്നശേഷിക്കാർക്കുള്ള ശൗചാലയങ്ങൾ, ഫാനുകൾ, ഇരിപ്പിടങ്ങൾ തുടങ്ങിയവയുടെ കാര്യത്തിലും വൻ വീഴ്ചയാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, 2016-ലെ ഓഡിറ്റിൽ ചൂണ്ടിക്കാണിച്ച അപാകതകൾ പത്തുവർഷം കഴിഞ്ഞിട്ടും പരിഹരിച്ചിട്ടില്ലെന്ന് പി.എ.സി വിലയിരുത്തി. അതേസമയം, പാലക്കാട് ഡിവിഷൻ വിഭജനവും ഇന്നു ചേർന്ന പിഎസ്‌സി യോഗത്തിൽ ഉയർന്നു. ഇത്തരമൊരു തീരുമാനത്തിന് മാനദണ്ഡം എന്തായിരുന്നു എന്ന് അറിയിക്കാൻ റെയിൽവേയ്ക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.