റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഡല്‍ഹിയിലെത്തിയ വിമാനം പാലം എയർഫോഴ്സ് ബേസിൽ. ചിത്രം: എഎഫ്‌പി
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍ ഇന്ത്യയിലെത്തിയത് അതീവ് സുരക്ഷയില്‍. ഫ്ലയിങ് ക്രെംലിൻ, ഡൂംസ്ഡേ പ്ലെയിൻ എന്നിങ്ങനെ വിശേഷണമുള്ള വിമാനത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യയിലിറങ്ങിയ പുടിന്‍റെ യാത്രാ വ്യൂഹത്തില്‍ ഒരേപോലെയുള്ള രണ്ട് വിമാനങ്ങൾ ഉണ്ടായിരുന്നു. പുടിന്‍റെ യാത്ര രഹസ്യമാക്കി വെയ്ക്കാനുള്ള ഒരു വ്യാജ വിമാനമായിരുന്നു ഇതിലൊന്ന്.
ഒരേപോലെയുള്ള രണ്ട് ഇല്യൂഷിന്‍ IL-96-300PU വിമാനങ്ങളാണ് യാത്രവ്യൂഹത്തിലുണ്ടായിരുന്നത്. ഇതിലൊന്നിലാണ് പുടിൻ യാത്ര ചെയ്തത്. ഈ രണ്ട് വിമാനങ്ങളും ഒരേസമയം ഒരേപോലെ പറന്നു. റഷ്യൻ പ്രസിഡന്റ് ഏത് വിമാനത്തിലാണ് കയറിയതെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ അറിവുണ്ടായിരുന്നുള്ളൂ.
റഷ്യയിൽ നിർമ്മിച്ച ഇല്യൂഷന്‍ IL-96-300PU എന്ന വിമാനത്തിന്റെ പ്രത്യേകമായി രൂപമാറ്റം വരുത്തിയ പതിപ്പാണ് പ്രസിഡന്‍റിന്‍റെ യാത്ര വിമാനം. 1980-കളിൽ ഇല്യൂഷന്‍ ഡിസൈൻ ബ്യൂറോയാണ് വിമാനം വികസിപ്പിച്ചെടുത്തത്. ഒരേസമയം ഏകദേശം 11,000 കിലോമീറ്റർ ദൂരം പറക്കാൻ വിമാനത്തിന് കഴിയും. നാല് എന്‍ജിനുകളുള്ള വിമാനം ഏറ്റവും മോശമായ യുദ്ധ സാഹചര്യങ്ങളിലും റഷ്യൻ പരമോന്നത നേതൃത്വത്തിന് പൂർണ സംരക്ഷണം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ ഫ്ലൈറ്റ് സ്ക്വാഡ്രനാണ് വിമാനത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
പ്രസിഡന്റിന്റെ സുരക്ഷയ്ക്കൊപ്പം ഭരണപരമായ നിയന്ത്രണങ്ങളും ഏകോപിപ്പിക്കാന്‍ സഹായിക്കുന്നതാണ് വിമാനത്തിലെ സാങ്കേതികവിദ്യ. ആണവാക്രമണം പോലുള്ള ഗുരുതരമായ ഭീഷണികൾ നിലനിൽക്കുന്ന സമയത്തും രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഏകോപിപ്പിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
സുരക്ഷയ്ക്ക് പുറമേ ആഡംബരം നിറഞ്ഞതാണ് പ്രസിഡന്‍റിന്‍റെ യാത്ര വിമാനം. കിടപ്പുമുറികൾ, ആഡംബര കുളിമുറികൾ, അടുക്കള, ഡൈനിംഗ് ഏരിയകൾ, പ്രസിഡൻഷ്യൽ സ്യൂട്ട്, കോൺഫറൻസ് റൂം എന്നിവയും വിമാനത്തിലുണ്ട്.