രാഹുൽ ഗാന്ധിയോട് അഭയഭ്യര്‍ഥിച്ച് ഡൽഹി റേസ് കോഴ്സിലെ ബി.ആർ ക്യാംപിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾ. പ്രധാനമന്ത്രിയുടെ വസതിക്ക് എതിർവശത്തുള്ള ക്യാംപിൽ നിന്ന് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗേവ്‌റയിലേക്ക് മാറ്റുന്നതിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് സ്ത്രീകൾ 10 ജൻപത്തിൽ എത്തിയത്. ഇടപെടൽ ഉണ്ടാകുമെന്നാണ് എഐസിസി നേതാക്കൾ നൽകിയ ഉറപ്പ്
പ്രധാനമന്ത്രിയുടെ വസതിക്ക് എതിർവശത്തുള്ള ബി.ആർ ക്യാംപ് നിവാസികളാണ് എഐസിസിക്ക് മുന്‍പില്‍ ഇരിക്കുന്നത്. ഏകദേശം 100 പേരുണ്ട്. ഇരിപ്പ് എഐസിസി ക്ക് മുൻവശത്ത് ആണെങ്കിലും ലക്ഷ്യമാക്കി വന്നത് രാഹുൽ ഗാന്ധിയുടെ വസതിയായ 10 ജൻ പത്താണ്. രാഹുൽ ഗാന്ധിയെ നേരിട്ടു കാണണം. ബി.ആർ ക്യാംപിലെ വീടുകൾ പൊളിച്ചുമാറ്റി അടിസ്ഥാന സൗകര്യം പോലുമില്ലാത്ത അതിർത്തി പ്രദേശമായ ഗേവ്‌റയിലേക്ക് മാറ്റുന്നത് തടയണമെന്നാണ് ആവശ്യം. ഗേവ്‌റയിലേക്ക് മാറിയ ഒരാൾക്ക് ചികിത്സ കിട്ടാതെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതായി ക്യാംപ് നിവാസി ഷാനവാസ് ചൂണ്ടിക്കാട്ടുന്നു.
95 വർഷമായി തങ്ങളുടെ കുടുംബങ്ങൾ ഡൽഹി റേസ് ക്ലബ്ബിൽ ജോലി ചെയ്ത് ബി.ആര്‍ ക്യാംപിൽ ജീവിച്ചു വരികയാണെന്ന് ഇവർ പറയുന്നു. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പുനരധിവാസം നൽകണമെന്ന ചട്ടം കാറ്റിൽ പറത്തുന്നു എന്നും ആരോപണം. രാഹുൽ ഗാന്ധി സ്ഥലത്തില്ലാത്തതിനാൽ കൂടിക്കാഴ്ച നടന്നില്ല. എഐസിസി നേതാക്കളെത്തി പ്രശ്നം കേട്ടു. പ്രശ്നപരിഹാരത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന നേതാക്കളോട് ഉറപ്പിന്മേലാണ് സംഘം മടങ്ങിയത്. പെല്ലറ്റ് പ്രയോഗത്തിനെതിരായ സമരമടക്കം വിവിധ പ്രശ്നങ്ങളേറ്റെടുത്ത് രാഹുൽഗാന്ധി തെരുവിലിറങ്ങിയതോടെ പരാതികളുമായി 10 ജൻപത്തിൽ എത്തുന്നവരുടെ എണ്ണം ഏറുകയാണ്.