madyapradesh-school-students

കയ്യിൽ സ്കൂൾ ബാഗുകളുമായി തടയണയ്ക്ക് മുകളിലൂടെ ചാടിക്കടന്ന് സ്കൂളിലെത്തുന്ന വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെറിയൊരു പിഴവ് പോലും ജീവൻ അപകടത്തിലാക്കാവുന്ന ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം നളിനി എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്.

മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ കരുവ ഗ്രാമത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണിവർ. പലോഹ് ഗ്രാമത്തിലെ സ്കൂളിലെത്താൻ ബെത്വ നദിക്ക് കുറുകെയുള്ള തടയണ മുറിച്ചുകടക്കുകയാണ് കുട്ടികൾ ദിവസവും ചെയ്യുന്നത്.

സുരക്ഷിതമായ മറ്റൊരു റോഡ് ലഭ്യമാണെങ്കിലും ആ വഴി സഞ്ചരിച്ചാൽ 8 മുതൽ 10 കിലോമീറ്റർ വരെ അധികം യാത്ര ചെയ്യേണ്ടിവരും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വിദ്യാർത്ഥികൾ ജീവൻ പണയം വച്ച് തടയണയ്ക്ക് മുകളിലൂടെ നദി മുറിച്ചുകടക്കുന്നത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. സംഭവത്തിൽ പ്രതികരിച്ച വിദിഷ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ക്ഷിതിജ് ശർമ, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി റോഡ് മാർഗം യാത്ര ചെയ്യാൻ ഉടൻ സൈക്കിളുകൾ വിതരണം ചെയ്യുമെന്നും ബെത്വ നദിക്ക് കുറുകെ താൽക്കാലിക പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അറിയിച്ചു.

ഇതിന് പുറമെ, അപകടകരമായ യാത്ര ഒഴിവാക്കാൻ ഗ്രാമത്തിന് സമീപം പുതിയ സ്കൂൾ ആരംഭിക്കുന്ന കാര്യം ഭരണകൂടത്തിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

School children are risking their lives by crossing a dam to reach their school daily. This dangerous commute, involving leaping over a post dam with school bags, has gone viral and highlights the lack of basic infrastructure in the region.