വിശാഖപട്ടണത്തില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനക്കൂട്ടത്തിന്‍റെ പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. ഓഗസ്റ്റ് ഒന്നിനാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവന്‍ കല്യാണും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന പെരുമാറ്റം നാട്ടുകാരുടെ ഭാഗത്തുനിന്നുമുണ്ടായത്.
ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞയുടൻ, അലങ്കാരത്തിനായി വച്ചിരുന്ന വിലകൂടിയ ചെടിച്ചട്ടികളും പൂച്ചെടികളും ആളുകൾ കൂട്ടത്തോടെ എടുത്തുമാറ്റി. പലരും ഇരുചക്ര വാഹനങ്ങളിലും കാറുകളിലും ഈ ചെടിച്ചട്ടികൾ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്താവളത്തിന്‍റെ മുൻഭാഗത്തെ ഫൗണ്ടനുകളിൽ ആളുകൾ ഇറങ്ങിക്കളിക്കുന്ന ദൃശ്യങ്ങളും വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
വിഡിയോകൾ വൈറലായതോടെ പൊതുജനങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചകളാണ് നടക്കുന്നത്. നാടിന് കളങ്കമുണ്ടാക്കുന്ന പെരുമാറ്റമാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. വിദേശ നിലവാരത്തിലുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കുമ്പോൾ അത് സംരക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും, ഇത്തരം അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിക്കാൻ നമ്മൾ ഇനിയും പ്രാപ്തരായിട്ടില്ലെന്നും പലരും കുറിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം പൗരബോധവും വളർത്തിയെടുക്കേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.