വിദേശപഠനത്തിനും പാർട്ടി പ്രവർത്തനങ്ങൾക്കുമുള്ള ഫണ്ടിങ്ങിനെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നല്‍കുകയാണ് അഭിജിത് ദിപ്കെ. തന്‍റെ വിദ്യാഭ്യാസത്തെക്കുറിച്ചോ അതിന്‍റെ ധനസഹായത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ ദിപ്കെ പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജറാക്കാന്‍ വെല്ലുവിളിച്ചു. 'ചക്രവർത്തിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ കാണിക്കു ' എന്നായിരുന്നു മോദിയെ പരാമര്‍ശിച്ചുകൊണ്ട് അഭിജിത് ദിപ്കെ പറഞ്ഞത്.
അഭിജിത് ദിപ്കെയുടെ പിതാവിന്‍റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സൂറത്തിലെ വിവരാവകാശ പ്രവർത്തകൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരനായ പിതാവ് മകന്‍റെ വിദേശ പഠനത്തിന് എങ്ങനെ പണം കണ്ടെത്തിയെന്നാണ് ഇയാൾ ചോദ്യം ചെയ്തത്. തന്‍റെ വിദ്യാഭ്യാസ ചെലവുകൾ ചോദ്യം ചെയ്യുന്നവർക്ക് വിദേശ സർവ്വകലാശാലയിൽ നിന്ന് ലഭിച്ച സ്‌കോളർഷിപ്പ് രേഖകൾ പുറത്തുവിട്ടാണ് ദിപ്കെ മറുപടി നൽകിയത്.
മാധ്യമപ്രവർത്തക ബർഖാ ദത്തുമായുള്ള അഭിമുഖത്തിൽ അഭിജിത് ദിപ്കെ തന്‍റെ പഠനച്ചെലവുകളെക്കുറിച്ചുള്ള രേഖകൾ പുറത്തുവിട്ടു. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് തനിക്ക് ലഭിച്ച ഡീൻസ് സ്‌കോളർഷിപ്പ്, ഒരു സെമസ്റ്ററിന് 12,500 ഡോളര്‍ വീതം ആകെ 37,500 ഡോളര്‍ ലഭിച്ച രേഖകള്‍ അദ്ദേഹം വെളിപ്പെടുത്തി. പഠനച്ചിലവിന്‍റെ ബാക്കി തുക ബാങ്ക് വായ്പ വഴിയാണ് കണ്ടെത്തിയതെന്നും ആ വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യത ഇപ്പോഴും തനിക്കുണ്ടെന്നും അഭിജിത് വ്യക്തമാക്കി. ഏത് അന്വേഷണ ഏജൻസിക്കും തന്‍റെ സാമ്പത്തിക വിവരങ്ങൾ പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി നേതാക്കൾ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകളും പിഎം കെയർ ഫണ്ട് വിവരങ്ങളും പരസ്യപ്പെടുത്തട്ടെയെന്നും, അതിനുശേഷം മതി മറ്റുള്ളവരുടെ കാര്യമെന്നും സിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു.