മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥികളുടെ സമരം ശക്തമായ സമയം, ഏതാനും സെക്കന്‍റുകള്‍ മാത്രമുള്ള ഒരു വിഡിയോ വൈറലായി. സമരസ്ഥലത്ത് നിന്നുമുള്ള വിഡിയോയില്‍ യുവാക്കളുടെ നടുക്ക് നില്‍ക്കുന്ന നേതാവ് വിളിച്ചുപറയുന്നു, 'നഅ്‌റയെ തക്ബീർ', പിന്നാലെ ഒപ്പമുള്ള സംഘം ഉറക്കെ വിളിച്ചു, 'അല്ലാഹു അക്ബര്‍'. ബിജെപി നേതാക്കളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വിഡിയോ പ്രചരിക്കപ്പെട്ടു. ഇസ്ലാമിക മുദ്രാവാക്യങ്ങളാണ് സമരത്തിനിടെ മുഴങ്ങുന്നതെന്നും പ്രതിഷേധം വര്‍ഗീയമായെന്നും പ്രചരിപ്പിക്കപ്പെട്ടു.
ബിജെപി നേതാവ് തജീന്ദർ ബഗ്ഗ, ഓപ്ഇന്ത്യയുടെ എഡിറ്റർ നൂപുർ ജെ ശർമ്മ മുതലായവര്‍ ഈ വിഡിയോ പങ്കുവച്ചു. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇപ്പോള്‍ പുറത്തേക്ക് വന്നിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കിയതില്‍ നിന്നും അഞ്ച് സെക്കന്‍റ് അടര്‍ത്തിയെടുത്താണ് യഥാര്‍ഥത്തില്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ ജൂലൈ 22നാണ് യഥാര്‍ഥ വിഡിയോ പങ്കുവക്കപ്പെട്ടിരിക്കുന്നത്.
'youTuber_sufiyan' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് വിഡിയോ പങ്കുവക്കപ്പെട്ടിരിക്കുന്നത്. ഈ വിഡിയോയിലുള്ള സംഘം 'ഭാരത് മാതാ കി ജയ്യും' 'ജയ് ശ്രീറാമും' 'നഅ്‌റയെ തക്ബീർ അല്ലാഹു അക്ബറും' വിളിക്കുന്നുണ്ട്. ഈ വിഡിയോയില്‍ നിന്നും 'അല്ലാഹു അക്ബര്‍' എന്ന് വിളിക്കുന്ന ഭാഗം മുറിച്ചുമാറ്റിയാണ് ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.