പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്‍റില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി. ഉപാധികളോടെ ചര്‍ച്ച പറ്റില്ലെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മകര കവാടത്തില്‍ ഭരണ– പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ച്ചയായി നാലാംദിവസവും ഇരു സഭകളും പൂര്‍ണമായി സ്തംഭിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജിക്കു ശേഷം മാത്രം പാര്‍ലമെന്‍റില്‍ ചര്‍ച്ചയാവാം എന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ നിലപാട്. ഡി.എം.കെയും എ.എ.പിയും ഒഴികെയുള്ള ഇന്ത്യ മുന്നണി കക്ഷികള്‍ ഇക്കാര്യം ലോക്സഭ സ്പീക്കറെ അറിയിച്ചു. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും നിലപാട് വ്യക്തമാക്കി.
ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നും ലോക്സഭയും രാജ്യസഭയും തടസപ്പെട്ടു. ഉപാധികള്‍ വച്ച് പ്രതിപക്ഷം ചര്‍ച്ച തടപ്പെടുത്തുകയാണെന്നു പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി.
രാവിലെ മകര കവാടത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് എന്‍.ഡി.എയും അണിനിരന്നു. നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കിയ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമായതോടെ സുരക്ഷാ സേന മതില്‍ തീര്‍ത്തു.