Image/AP
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ജന്തര്‍ മന്തറില്‍ സിജെപി സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വന്‍സംഘര്‍ഷം. സിജെപി പ്രവര്‍ത്തകര്‍ പാര്‍ലമെന്‍റിന് മുന്നിലും പ്രതിഷേധിക്കുകയാണ്. സമരം സമാധാനപരമായി തുടരാന്‍ സിജെപി നേതൃത്വം ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ഉറപ്പൊന്നും നല്‍കിയില്ലെന്ന് സി.ജെ.പി. പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ പൊലീസ് നടപടി തുടരുകയാണ്.പൊലീസ് വന്‍തോതില്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. മാധ്യമപ്രവര്‍ത്തകരും പുറത്തുപോകണമെന്ന് പൊലീസ്് ആവശ്യപ്പെട്ടു.
Also Read: 'സി.ജെ.പി പ്രതിഷേധത്തെ നേരിടാന്‍ കല്ലുകൾ നിറച്ച ട്രക്ക്'; നിരാഹാരം അവസാനിപ്പിക്കാന്‍ ഉപാധികള്‍വച്ച് വാങ്ചുക്ക്
പൊലീസ് പലതവണ ലാത്തിച്ചാര്‍ജ് നടത്തി. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഡൽഹിയെ സ്തംഭിപ്പിച്ച സിജെപിയുടെ മാര്‍ച്ച് പാര്‍ലമെന്റിനടുത്ത് വരെ എത്തിയതോടെ സംഘര്‍ഷം കടുത്തു . ഇതോടെ പാര്‍ലമെന്റിന്റെ എല്ലാ ഗേറ്റുകളും അടച്ചു. . നിരോധനാജ്ഞ അടക്കം അതീവ സുരക്ഷ വലയത്തിലാണ് ഡൽഹി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്
പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ചലോ സൻസദ് എന്ന പേരിൽ വിദ്യാർത്ഥികളും യുവജനങ്ങളും അടങ്ങുന്ന ആയിരക്കണക്കിന് സി.ജെ.പി പ്രവർത്തകരാണ് പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയും സോനം വാങ്ങ് ചുക്കിന്റെ ഭാര്യ ഗീതാജ്ഞലി ആഗ്മോയും നയിച്ച മാർച്ച് പൊലീസ് സർവ്വ സന്നാഹങ്ങളുമായി തടഞ്ഞതോടെ ആവർത്തിച്ച് സംഘർഷത്തിൽ കലാശിച്ചു. നിരാഹാരം അവസാനിപ്പിച്ചാണ് അഭിജിത്തും AISA വിദ്യാർത്ഥികളും ഇന്ന് പ്രതിഷേധത്തിന് ഇറങ്ങിയത്.
ജന്തർമന്തറിൽ നിന്ന് ബാരിക്കേട് മറികടക്കാൻ ശ്രമിച്ചവർക്കും സമരത്തിൽ പങ്കെടുക്കാൻ എത്തിയവർക്കും നേരെ പൊലീസ് ലാത്തി വീശി. പ്രതിരോധിച്ച പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സമരഭൂമി പലപ്പോഴും യുദ്ധക്കളമായി. ഇതിനിടെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായി. സിജെപിയുമായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ ചര്‍ച്ചനടത്തി. അമിത് ഷായെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി കണ്ടു.
നിരോധനാജ്ഞയും പലനിര സുരക്ഷയും ബാരിക്കേഡുകളുമായി വൻ സന്നാഹമാണ് ഡൽഹിയിൽ ഉടനീളം പൊലീസ് ഒരുക്കിയിരുന്നത്. പ്രതിഷേധത്തെ തുടർന്ന് രാജീവ് ചൗക്ക്, ജനപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, സേവാ തീർഥ് എന്നീ അഞ്ച് മെട്രോ സ്റ്റേഷനുകൾ ഡി.എം.ആർ.സി തൽക്കാലത്തേക്ക് അടച്ചു. സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ സമരം തുടരുകയാണ്. സർക്കാരോ പ്രതിപക്ഷ നേതാക്കളോ ഇടപെട്ട് രേഖാമൂലം ഉറപ്പുനൽകിയാൽ ഇന്ന് നിരാഹാരം അവസാനിപ്പിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാനാൻ അനുവദിക്കണമെന്ന് വാങ്ചുക് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.