സിജെപി പാര്‍ലമെന്‍റ് മാര്‍ച്ചിനിടെ പ്രവര്‍ത്തകനെ നീക്കുന്ന പൊലീസ്.
NEET ചോദ്യപേപ്പര്‍ ക്രമക്കേടില്‍ സിജെപിയുമായി ചര്‍ച്ചയ്ക്ക് തയാറായി കേന്ദ്രം. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ സമരം നടത്തുന്നവരുമായി ചര്‍ച്ച നടത്തും. സിജെപി വക്താക്കള്‍ പങ്കെടുക്കും. ചര്‍ച്ച അവസാനിക്കുംവരെ ജന്തര്‍മന്തറില്‍ കുത്തിയിരിക്കാനാണ് സിജെപിയുടെ തീരുമാനം. നീറ്റ് ക്രമക്കേട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചു. അതേസമയം കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിപിജെ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍മുണ്ടായി.
പൊലീസ് പലതവണ ലാത്തിച്ചാര്‍ജ് നടത്തി. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഡൽഹിയെ സ്തംഭിപ്പിച്ച സിജെപിയുടെ മാര്‍ച്ച് പാര്‍ലമെന്റിനടുത്ത് വരെ എത്തിയതോടെ സംഘര്‍ഷം കടുത്തു. ഇതോടെ പാര്‍ലമെന്റിന്റെ എല്ലാ ഗേറ്റുകളും അടച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. പരീക്ഷ ക്രമക്കേടിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ചലോ സൻസദ് എന്ന പേരിൽ വിദ്യാർത്ഥികളും യുവജനങ്ങളും അടങ്ങുന്ന ആയിരക്കണക്കിന് സി.ജെ.പി പ്രവർത്തകരാണ് പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്.
CJP സ്ഥാപകൻ അഭിജിത്ത് ദീപ്കെയും സോനം വാങ്ങ് ചുക്കിന്‍റെ ഭാര്യ ഗീതാജ്ഞലി ആഗ്മോയും നയിച്ച മാര്‍ച്ച് പൊലീസ് സർവ്വ സന്നാഹങ്ങളുമായി തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. നിരാഹാരം അവസാനിപ്പിച്ചാണ് അഭിജിത്തും ഐസ വിദ്യാർത്ഥികളും ഇന്ന് പ്രതിഷേധത്തിന് ഇറങ്ങിയത്. ജന്തർമന്തറിൽ നിന്ന് ബാരിക്കേട് മറികടക്കാൻ ശ്രമിച്ചവർക്കും സമരത്തിൽ പങ്കെടുക്കാൻ എത്തിയവർക്കും നേരെ പൊലീസ് ലാത്തി വീശി. പ്രതിരോധിച്ച പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സമരഭൂമി പലപ്പോഴും യുദ്ധക്കളമായി. ഇതിനിടെയാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്.
നിരോധനാജ്ഞയും പലനിര സുരക്ഷയും ബാരിക്കേഡുകളുമായി വൻ സന്നാഹമാണ് ഡൽഹിയിൽ ഉടനീളം പൊലീസ് ഒരുക്കിയിരുന്നത്. പ്രതിഷേധത്തെ തുടർന്ന് രാജീവ് ചൗക്ക്, ജനപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, സേവാ തീർഥ് എന്നീ അഞ്ച് മെട്രോ സ്റ്റേഷനുകൾ ഡി.എം.ആർ.സി തൽക്കാലത്തേക്ക് അടച്ചു. സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ സമരം തുടരുകയാണ്. സർക്കാരോ പ്രതിപക്ഷ നേതാക്കളോ ഇടപെട്ട് രേഖാമൂലം ഉറപ്പുനൽകിയാൽ ഇന്ന് നിരാഹാരം അവസാനിപ്പിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാനാൻ അനുവദിക്കണമെന്ന് വാങ്ചുക് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.