അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽനിന്ന് ജനറൽ സെക്രട്ടറി ചമ്പത് റായ് പുറത്ത്. ചമ്പത് റായിക്കും അംഗം അനിൽ മിശ്രയ്ക്കും വീഴ്ച പറ്റിയെന്ന് വിമർശിച്ച ട്രസ്റ്റ് യോഗം ഇരുവരുടെയും രാജി സ്വീകരിച്ചു. ട്രസ്റ്റ് അംഗം കൃഷ്ണമോഹൻ ഇടക്കാല ജനറൽ സെക്രട്ടറിയാകും. കൊള്ള ലജ്ജാകരമെന്ന് വിലയിരുത്തിയ ട്രസ്റ്റ്, വിലപിടിപ്പുള്ള സംഭാവന വസ്തുക്കൾ സുരക്ഷിതമാണെന്നും അവകാശപ്പെട്ടു.
രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായ ചമ്പത് റായ് ആരോപണങ്ങൾക്കൊടുവിൽ പുറത്തേക്ക്. സംഭാവനക്കൊള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ട്രസ്റ്റ് യോഗം ചമ്പത് റായിയുടെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി, രാജി അനിവാര്യമാണെന്ന് തീരുമാനിച്ചു. "കളവ് എത്ര ചെറുതായാലും വലുതായാലും അത്യന്തം വേദനാജനകം," യോഗശേഷം ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം.
ചമ്പത് റായിയും അനിൽ മിശ്രയും ട്രസ്റ്റിനെ ഖേദം അറിയിച്ചു. കൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയ ട്രസ്റ്റ് അംഗം കൃഷ്ണമോഹനാണ് ഇടക്കാല ജനറൽ സെക്രട്ടറി.
വിലപ്പെട്ട സംഭാവന വസ്തുക്കളിൽ ചിലത് മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച ട്രസ്റ്റ്, സംഭാവന നഷ്ടപ്പെട്ടെന്ന് സംശയമുള്ളവർക്ക് ട്രസ്റ്റിനെ ബന്ധപ്പെടാമെന്നും അറിയിച്ചു. ഈ മാസം 22-ന് ട്രസ്റ്റ് വീണ്ടും യോഗം ചേർന്ന് എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് അടിസ്ഥാനമാക്കി തുടരു തീരുമാനങ്ങളെടുക്കും. മൂന്നു മണിക്കൂർ നീണ്ട യോഗത്തിൽ ട്രസ്റ്റിന്റെ വിശ്വാസം വീണ്ടെടുക്കാൻ ആഹ്വാനം ചെയ്തു. അയോധ്യ പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്ന ചമ്പത് റായിയെ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ട്രസ്റ്റ് കൈവിട്ടത്. ചമ്പത് റായിക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് എസ്ഐടി.