പൊതു പ്രവേശന പരീക്ഷ ചോദ്യപേപ്പർ ചോർച്ച ആവർത്തിക്കുന്നതിനാൽ രാജ്യാന്തര മാതൃകകൾ പിന്തുടരണമെന്ന് രാധാകൃഷ്ണൻ സമിതി ശുപാർശ. എല്ലാ പരീക്ഷയും കംപ്യൂട്ടർ അധിഷ്ഠിതമാക്കണമെന്നും വിദ്യാഭ്യാസ പാർലമെന്‍ററി കമ്മിറ്റിയെ അറിയിച്ചു. പരീക്ഷ നടത്തിപ്പിൽ ഇനി വീഴ്ച ഉണ്ടാകില്ലെന്ന് എൻടിഎയും വിദ്യാഭ്യാസ മന്ത്രാലയവും കമ്മിറ്റിക്ക് ഉറപ്പുനൽകി.
നീറ്റ് അടക്കമുള്ള പൊതുപ്രവേശന പരീക്ഷകളുടെ നടത്തിപ്പിന് എജ്യുക്കേഷനൽ ടെസ്റ്റിങ് സർവീസ് പോലുള്ള രാജ്യാന്തര മാതൃകകൾ പിൻതുടരണമെന്നാണ് രാധാകൃഷ്ണൻ സമിതി ശുപാർശ. വിദേശ സർവകലാശാലകളിൽ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള TOEFL, GRE, TOEIC ,പ്രാക്സിസ് പരീക്ഷകളാണ് ഇതിനുദാഹരണമായി സമിതി ചൂണ്ടിക്കാട്ടുന്നത്. ഇതിനായി എൻടിഎ ശക്തിപ്പെടുത്തണം. നീറ്റ് അടക്കം എല്ലാ പരീക്ഷയും കംപ്യൂട്ടർ അധിഷ്ഠിതമാക്കണമെന്നും സമിതി നിർദ്ദേശിച്ചു. ദേശീയ പ്രവേശന പരീക്ഷകളുടെ നടത്തിപ്പും എൻടിഎ പരിഷ്കരണങ്ങളും അവലോകനം ചെയ്യാൻ ചേർന്ന പാർലമെന്‍ററി കമ്മിറ്റിയിലാണ് സമിതി ഇക്കാര്യം ഉന്നയിച്ചത്. NTA പരിഷ്കരണത്തിനായി വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ചതാണ്.
എംബിബിഎസ്, ആയുഷ്, നഴ്സിംഗ് എന്നിവയ്ക്ക് പ്രത്യേക പ്രവേശന പരീക്ഷകൾ നടത്താൻ പാർലമെന്‍ററി കമ്മിറ്റി ശുപാർശ ചെയ്തെങ്കിലും പ്രായോഗികമല്ലെന്നായിരുന്നു NTA മറുപടി . നീറ്റ് യുജി പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ ചോദ്യപേപ്പർ വിവർത്തനം ചെയ്തത് എഐ ആയിരുന്നു എന്നും ചോദ്യ ചോർച്ച ഇനി ആവർത്തിക്കില്ലെന്നും എൻടിഎ അധ്യക്ഷൻ അഭിഷേക് സിങും വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി വിനീത് ജോഷിയും കമ്മിറ്റിയെ അറിയിച്ചു. ചോർച്ച ഒഴിവാക്കി ചോദ്യപേപ്പർ കുറ്റമറ്റ രീതിയിൽ പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കുകയെന്നതായിരുന്നു വെല്ലുവിളിയെന്ന് ഇരുവരും കൂട്ടിച്ചേർത്തു.
മിജി ജോസ്