Image Credit : Twitter

കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്‍റെ ലിംഗം മുറിച്ചെടുത്ത് ഭാര്യ. ബംഗ്ലദേശിലെ ഫരീദാബാദ് സ്വദേശി ഹനീഫിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹനീഫിന്‍റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലാക്കിയത്. ഹനീഫ് ഉറക്കെ കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടുന്നതിന്‍റെയും നാട്ടുകാര്‍ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുവതി ഹനീഫിനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ രണ്ടാമതൊരു വിവാഹത്തിന് മുതിര്‍ന്നതാണ് ആക്രമണത്തിന് കാരണമായതെന്നും പറയപ്പെടുന്നു. സുമിയയും ഹനീഫും തമ്മില്‍ വിവാഹനാള്‍ മുതല്‍ വഴക്ക് പതിവായിരുന്നു. ഹനീഫ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. മൂര്‍ഛയുള്ള ബ്ലേഡ് ഉപയോഗിച്ച് സുമിയ ഭര്‍ത്താവിന്‍റെ ലിംഗം മുറിച്ചെടുക്കുകയായിരുന്നു.

ഹനീഫിന്‍റെ ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന ഹനീഫിനെയാണ്. ഹനീഫ് നിലവിളിച്ച് ഓടുന്നതടക്കം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സൈബറിടത്ത് വ്യാപകമായി പ്രചരിക്കുകയാണ്. അയല്‍വാസികള്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് സൈബറിടത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഈ വിഡിയോ കേരളത്തില്‍ നടന്ന സംഭവമാണെന്ന വ്യാജേനയും സൈബറിടത്ത് ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. സംഭവത്തില്‍ ഭാര്യ സുമിയക്കെതിരെ പൊലീസ് നടപടിയെടുത്തോ, ഹനീഫിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത സോഷ്യല്‍ ലോകത്ത് വ്യാപകമായി പ്രചരിച്ചത്.

ENGLISH SUMMARY:

Wife cuts husband's penis after a family dispute. The husband, Hanif, a resident of Faridabad, Bangladesh, has been admitted to the hospital in critical condition.