Image Credit : Twitter
മുംബൈയില്‍ കനത്ത മഴ തുടരുന്നതിനിടെ രണ്ട് കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ഷോക്കേറ്റു. നവി മുംബൈയിലെ നേരുളിലുളള എൽപി ബ്രിഡ്ജിന് താഴെ സ്ഥിതി ചെയ്യുന്ന 'ബിക്കാനേർ സ്വീറ്റ്സി'ന് മുന്നിലാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വെളളക്കെട്ടിലേക്ക് വൈദ്യുതിപ്രവാഹമുണ്ടായതാണ് അപകടകാരണം. ഷോക്കേറ്റ് വിദ്യാര്‍ഥിനികള്‍ റോഡില്‍ കിടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
കനത്ത മഴയില്‍ മുംബൈയിലും സമീപപ്രദേശങ്ങളിലും വലിയ വെളളക്കെട്ടുകളാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് പെണ്‍കുട്ടികള്‍ക്ക് ഷോക്കേറ്റത്. ഇവരെ യാത്രക്കാരില്‍ ചിലര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഷോക്കേറ്റ വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസമാണ് മുംബൈയിലെ ചെമ്പൂരിൽ സ്‌കൂൾ ബസിന് മുകളിൽ കൂറ്റൻ മരംവീണ് ഒരു വിദ്യാർഥി മരണപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും തുടരുന്നതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.