ചോദ്യപേപ്പർ ചോർച്ചയ്ക്ക് എതിരായ രാജ്യവ്യാപക പ്രതിഷേധത്തിൽ വേറിട്ട പരീക്ഷണവുമായി കോൺഗ്രസ്. പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും എതിരായ കടന്നാക്രമണം ഇല്ലാതെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളെ രാഹുൽ ഗാന്ധി കേട്ടു. കുട്ടികളുടെ ആഗ്രഹങ്ങളെ ബഹുമാനിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് ഇല്ലെന്നും കുട്ടികളെ വിദ്യാസമ്പന്നരാക്കേണ്ടത് രാജ്യത്തിൻ്റെ കടമയാണെന്നും രാഹുൽ ഗാന്ധി രാജസ്ഥാനിലെ കോട്ടയിലെ റാലിയിൽ പറഞ്ഞു.
കോച്ചിംഗ് സെൻററുകളുടെ ഹമ്പും ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ മണ്ഡലവുമായ കോട്ടയിൽ നിന്നാണ് ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷക്രമക്കേടിനും തൊഴിലില്ലായ്മ എതിരായ രാജവ്യാപക പ്രതിഷേധം കോൺഗ്രസ് ആരംഭിച്ചത്. വിദ്യാഭ്യാസത്തെയും ഭാവിയെയും രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ഛാത്രോം കി ഗൂഞ്ച് ക്യാമ്പയിൻ. റാപ്പും സ്റ്റാൻഡ് അപ് കോമഡിയുമായി തുടക്കം. വിദ്യാർത്ഥി കൂട്ടം ആവേശത്തിലായതോടെ രാഹുൽ ഗാന്ധി എത്തി.
രാഷ്ട്രീയം മാറ്റിവച്ച് ചുരുക്കം വാക്കുകളിൽ അഭിസംബോധന. നീറ്റ് പരീക്ഷ റദ്ദാക്കിയതിലെ മാനസിക സംഘർഷത്തിൻ ആത്മഹത്യ ചെയ്ത ആരാധ്യയുടെ കുറിപ്പ് രാഹുൽ വായിച്ചു. കൂടുതലും കേട്ടത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക. പരീക്ഷാ വിവാദങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് വിദ്യാർത്ഥികൾ ആർത്ത് വിളിച്ചു. നീതിക്കായുള്ള ഒപ്പു ശേഖരണത്തിനായി സ്ഥാപിച്ച ബോർഡിലും വിദ്യാർത്ഥി രോഷം പ്രകടമായി.