പശ്ചിമേഷ്യൻ സംഘർഷം വളരെക്കാലം നീണ്ടുനിന്നാൽ സർക്കാരിന് പെട്രോൾ, ഡീസൽ വില വർധിപ്പിക്കേണ്ടിവരുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഹോർമുസ് കടലിടുക്കിലെ ഉപരോധം കാരണം എണ്ണ, വാതക ലഭ്യതയിലുണ്ടായ പ്രതിസന്ധി ഇന്ത്യയെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും സ്വിറ്റ്സർലൻഡിലെ ഒരു യോഗത്തിൽ മൽഹോത്ര പറഞ്ഞു. ഇന്ധന വില വർധിപ്പിക്കേണ്ടിവരുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.
ഇന്ധന ഉപഭോഗം കുറയ്ക്കാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, ബിഹാർ മുഖ്യമന്ത്രിമാർ, മറ്റ് ബിജെപി നേതാക്കൾ തുടങ്ങിയവർ വാഹനവ്യൂഹം കുറച്ചു. ഉത്തർപ്രദേശിൽ, മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും പൊതുഗതാഗതം ഉപയോഗിക്കാൻ അദ്ദേഹം നിർദേശിച്ചു.