delhi-fire-death

കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ നാലുനിലക്കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ പൊലിഞ്ഞത് 9 ജീവനുകളാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ആരംഭിച്ച തീ അതിവേഗം മൂന്നും നാലും നിലകളിലേക്ക് പടരുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. തീപടരാന്‍ കാരണം എസി പൊട്ടിത്തെറിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തീപിടുത്തമുണ്ടായി ഏകദേശം 2 മണിക്കൂറിന് ശേഷമാണ് അഗ്നിശമനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. കെട്ടിടത്തിന്‍റെ ബാൽക്കണി ഗ്രില്ല് കൊണ്ട് അടച്ചിരുന്നതും സ്റ്റെയർകേസിൽ പുക നിറഞ്ഞതും താമസക്കാർക്ക് രക്ഷപ്പെടാൻ തടസ്സമായി. കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

15ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാം നിലയിലെ ഫ്ലാറ്റിനകത്തെ എസി പൊട്ടിത്തെറിച്ചതാകാം തീപിടുത്തത്തിന് കാരണമായതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ബാല്‍ക്കണി ഗ്രില്‍ കൊണ്ട് അടച്ചത് അതുവഴി രക്ഷപ്പെടാനുളള സാധ്യതയും ഇല്ലാതാക്കി. ഫ്ലാറ്റിന്‍റെ പിറകുവശത്ത് നിന്നും ബാല്‍ക്കണിയുടെ ഭാഗത്ത് നിന്നുമാണ് കൂടുതല്‍ മൃതദേഹങ്ങളും ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റെയര്‍ക്കേസ് മുഴുവന്‍ തീയായിരുന്നെന്നും അടുത്ത ഫ്ലാറ്റിലെ താമസക്കാർ ബെല്ലടിച്ചപ്പോഴാണ് താന്‍ എഴുന്നേറ്റതെന്നും ഒന്നാം നിലയിലെ താമസക്കാരി പറഞ്ഞു. അപകടത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണന്ന് പൊലീസ് വൃത്തങ്ങളും അറിയിച്ചു.

ENGLISH SUMMARY:

Nine lives were tragically lost in a devastating fire that engulfed a four-story building in Vivek Vihar, East Delhi. The fire, suspected to have originated from an AC explosion, rapidly spread across multiple floors, hindering escape routes for residents.